പത്തനംതിട്ട: മൂന്നാം ക്ലാസുകാരിയെ അദ്ധ്യാപിക ക്രൂരമർദ്ദനത്തിനിരയാക്കിയതായി പരാതി. പത്തനംതിട്ട പരുമല സെമിനാരി എൽപി സ്‌കൂളിലെ താൽക്കാലിക അദ്ധ്യാപികയ്‌ക്കെതിരെയാണ് കുട്ടിയുടെ വീട്ടുകാർ പരാതി നൽകിയത്. പരുമല കോട്ടയ്‌ക്കാ മാലി സ്വദേശിനിയായ കുട്ടിയെ മർദ്ദിച്ചെന്നാണ് പരാതി.
കുട്ടിയുടെ കാലിലും കൈയ്യിലും നിരവധി തവണ അടിച്ചതായി രക്ഷിതാക്കൾ ആരോപിച്ചു. തിങ്കളാഴ്ചയാണ് സംഭവം നടന്നത്. സ്‌കൂളിൽ നിന്നും കുട്ടിയെ വിളിക്കാനായി മുത്തച്ഛൻ എത്തിയപ്പോൾ അദ്ധ്യാപിക വളരെ ക്രൂരമായി കുട്ടിയെ മർദ്ദിക്കുന്നതാണ് കണ്ടത്. തുടർന്ന് കുട്ടിയുമായി തിരിച്ച് വീട്ടിലെത്തിയ അദ്ദേഹം രക്ഷിതാക്കളോട് വിവരം പറയുകയായിരുന്നു.
വീട്ടിലെത്തിയ കുട്ടിയുടെ ശരീരം പരിശോധിച്ച രക്ഷിതാക്കൾ കണ്ടത് രണ്ട് കൈകളുടെ തോൾ മുതൽ താഴേക്കും കൈത്തണ്ടകളിലും അടിയേറ്റ് തിണിർത്ത പാടുകളാണ്. ഉടൻ തന്നെ കുട്ടിയുടെ പിതാവ് കുട്ടിയുമായി പോലീസ് സ്‌റ്റേഷനിലെത്തുകയായിരുന്നു.തിരുവല്ല പുളിക്കീഴ് പോലീസ് രക്ഷിതാക്കളുടെ മൊഴി രേഖപ്പെടുത്തി. കുട്ടി ആശുപത്രിയിൽ ചികിത്സ തേടി.