ദില്ലി: പാക്-ഖാലിസ്ഥാന്‍ നാല് ഭീകരർ സുരക്ഷാ സേനയുടെ പിടിയിൽ. രാജ്യത്ത് നിരവധി സ്‌ഫോടന പരമ്പരകള്‍ നടത്താന്‍ ലക്ഷ്യമിട്ടവരാണ് ഇവർ. മാത്രമല്ല ഇവരില്‍ നിന്ന് ഐഇഡികളും വെടിക്കോപ്പുകളും ഉള്‍പ്പടെ വന്‍ സ്ഫോടക വസ്തു ശേഖരവും പണവും പിടികൂടിയിട്ടുണ്ട്.
ഇന്ന് പുലർച്ചെ നാല് മണിയോടെ ബസ്താര ടോള്‍ പ്ലാസയ്ക്ക് സമീപത്ത് നിന്നാണ് ഭീകരര്‍ പിടിയിലായത്. ഇതിൽ മൂന്ന് പേര്‍, പഞ്ചാബ് ഫിറോസാബാദ് സ്വദേശികളും ഒരാള്‍ ലുധിയാന സ്വദേശിയുമാണ്. ഈ ഭീകരിൽ നിന്നും 3 ഐഇഡികള്‍,പിസ്റ്റളുകള്‍, 31 ബുള്ളറ്റുകള്‍ 1.30 ലക്ഷം രൂപ എന്നിവയാണ് പിടിച്ചെടുത്തത്.
നാലംഗസംഘം സംശയാസ്പദമായ രീതിയില്‍ ടോള്‍ പ്ലാസ കടക്കാന്‍ ശ്രമിക്കുന്നതിനിടെ സുരക്ഷാ സേനയുടെ പിടിയിലാകുകയായിരുന്നു. പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിലാണ് സംഘത്തിന് പാക്-ഖാലിസ്ഥാന്‍ ബന്ധമുള്ളത് തിരിച്ചറിഞ്ഞത്. മാത്രമല്ല ഇവര്‍ക്ക് ഐഎസുമായി ബന്ധമുണ്ടെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
ചോദ്യം ചെയ്യലിൽ പിടിച്ചെടുത്ത സ്‌ഫോടക ശേഖരം, തെലുങ്കാനയിലെ ആദിലാബാദിലേയ്ക്കുള്ളതാണെന്ന് സംഘം വെളിപ്പെടുത്തി. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണലിന്റെ കമാന്‍ഡറുടെ നിര്‍ദ്ദേശാനുസരണമായിരുന്നു ഇവരുടെ നീക്കമെന്ന് സുരക്ഷാ സേന വ്യക്തമാക്കി.