ദില്ലി: സൊമാലിയൻ കടൽക്കൊള്ളക്കാരിൽ നിന്ന് കപ്പൽ മോചിപ്പിച്ച് ഇന്ത്യൻ നാവിക സേന. 40 മണിക്കൂർ നീണ്ട ദൗത്യത്തിനൊടുവിലാണ് കടൽ കൊള്ളക്കാർ തട്ടിക്കൊണ്ട് പോയ മാൾട്ടീസ് കപ്പലിനെ നാവിക സേന മോചിപ്പിച്ചത്. 35 സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ കീഴടങ്ങി. 17 ജീവനക്കാരെയും പരിക്കുകള്‍ കൂടാതെ രക്ഷപ്പെടുത്തിയതായി നാവികസേന അറിയിച്ചു.
കഴിഞ്ഞ ഡിസംബർ പതിനാലിന് സൊമാലിയൻ കടൽ കൊള്ളക്കാർ തട്ടിയെടുത്ത മാൾട്ടീസ് കപ്പലാണ് ഇന്ത്യൻ നാവിക സേന മോചിപ്പിച്ചത്. കഴിഞ്ഞ ദിവസം അന്താരാഷ്ട്ര ജലത്തിലൂടെ സഞ്ചരിക്കുകയായിരുന്ന നാവിക സേനയുടെ കപ്പലിന് നേർക്ക് കൊള്ളക്കാർ തട്ടിയെടുത്ത കപ്പലിൽ നിന്നും വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സ്വയം പ്രതിരോധമെന്ന നിലയ്ക്ക് ആക്രമണം ആരംഭിച്ച നാവിക സേന കൊള്ളക്കാരോട് കീഴടങ്ങാൻ ആവശ്യപ്പെട്ടു.
ഇതിന് കൊള്ളക്കാർ വഴങ്ങാതിരുന്നതോടെ ഏറ്റുമുട്ടൽ ആരംഭിച്ചു. ഇതിനിടയിൽ ബന്ദികളക്കപ്പെട്ട കപ്പലിലെ ജീവനക്കാരോട് ബന്ധപ്പെട്ട നാവികസേന കപ്പലിൽ 35 കടൽ കൊള്ളക്കാർ ഉണ്ടെന്ന് അറിഞ്ഞു. തുടർന്ന് നാവിക സേനയുടെ കമാൻഡോ വിഭാഗമായ മാർക്കോസ് ഉൾപ്പടെയുള്ള സംഘങ്ങൾ ദൗത്യത്തിൽ പങ്കാളികളായി. 40 മണിക്കൂർ നീണ്ട നിന്ന ഏറ്റുമുട്ടലിനൊടുവിൽ കടൽ കൊള്ളക്കാർ നാവിക സേനക്ക് മുൻപിൽ കീഴടങ്ങി. തുടർന്ന് കൊള്ളക്കാർ ബന്ദികളാക്കിയ 17 ജീവനക്കാരെയും സുരക്ഷിതരായി മോചിപ്പിച്ചു. മ്യൻമാർ, അംഗോള, ബൾഗേറിയ എന്നി രാജ്യങ്ങളിലെ പൗരൻമാരെയാണ് മോചിപ്പിച്ചത്.