അംഗാര : ഒരാഴ്ച മുമ്പ് തുർക്കിയെയും സിറിയയെയും കശക്കി എറിഞ്ഞ വമ്പൻ ഭൂകമ്പത്തിൽ മരണപ്പെട്ടത് 33,000 പേരാണെന്ന ഏറ്റവും ഒടുവിലത്തെ ഔദ്യോഗിക കണക്കുകൾ പുറത്തു വന്നു. കെട്ടിടാവശിഷ്ടങ്ങൾ പൂർണ്ണമായും നീക്കം ചെയ്യാൻ കഴിയാത്ത സാഹചര്യത്തിൽ മരണസംഖ്യ വരും ദിവസങ്ങളിൽ ഇനിയും കൂടിയേക്കാം.മരണപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നതിനിടെ ദിവസങ്ങള്‍ക്കും മണിക്കൂറുകള്‍ക്കും ശേഷം കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ജീവിതത്തിലേക്ക് മടങ്ങിയെത്തുന്നവരുടെ കഥകളും ദുരന്തത്തിനിടയില്‍ പ്രത്യാശ നൽകുന്നുണ്ട് .
ഭൂകമ്പമുണ്ടായി അഞ്ച് ദിവസത്തിനുശേഷം ഒരു തുര്‍ക്കിക്കാരനെ കണ്ടെത്തി രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങൾ ബ്രിട്ടനില്‍ നിന്നുള്ള തിരച്ചില്‍ സംഘാംഗം ട്വീറ്റ് ചെയ്തു . കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലൂടെ നിര്‍മിച്ച തുരങ്കത്തിലൂടെ രക്ഷാപ്രവര്‍ത്തകന്‍ നിറങ്ങിയിറങ്ങുന്നതും അപകടത്തില്‍പ്പെട്ടയാളെ ജീവനോടെ കണ്ടെത്തുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ബ്രിട്ടനുപുറമെ ഒത്തിരി രാജ്യങ്ങളിൽ നിന്നുള്ള രക്ഷാപ്രവർത്തകൾ രാപകലില്ലാതെ സിറിയയിലും തുർക്കിയിലും പ്രവർത്തിക്കുകയാണ്. ഓപ്പറേഷൻ ദോസ്ത് എന്ന പേരിൽ ഇന്ത്യൻ രക്ഷാസംഘവും തുർക്കിയിലും സിറിയയിലും രക്ഷാപ്രവർത്തനം നടത്തുകയാണ് .