ഓണക്കാലം അടുത്തതോടെ തലസ്ഥാനത്ത് വ്യാജ മദ്യ മാഫിയ സജീവമാകുന്നു. എക്സൈസ് സംഘം ഇന്നലെ നടത്തിയ പരിശോധനയിൽ 504 ലിറ്റർ വ്യാജമദ്യം പിടിച്ചെടുത്തു. തിരുവനന്തപുരം എക്സൈസ് ഇന്റലിജൻസ് ആന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയിലെ പ്രിവന്റീവ് ഓഫീസർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇന്നലെ രാത്രി പത്തരമണിയോടെ ബാലരാമപുരം ഉച്ചക്കട ഭാഗത്ത് നിന്ന് 500 മില്ലീലിറ്ററിന്റെ , OASIS Classic Rum എന്ന വ്യാജ ലേബൽ പതിപ്പിച്ച 18 കുപ്പികൾ അടങ്ങുന്ന നാല് കവറുകളിലായി 36 ലിറ്റർ വ്യാജമദ്യം ഓട്ടോറിക്ഷയിലും സ്കൂട്ടറിലുമായി കൊണ്ടുവന്ന് വിൽപന നടത്തുന്നതിനിടെ പിടികൂടിയത്.
വിളവൂർക്കൽ സ്വദേശികളായ പ്രകാശ് (39), സന്തോഷ് (48), സതീഷ് കുമാർ (59 ) എന്നിവരെ സംഭവത്തിൽ അറസ്റ്റ് ചെയ്തു. തുടർന്ന് പ്രതികളെ നിന്ന് ചോദ്യം ചെയ്തതിൽ പ്രകാശ് കച്ചവടത്തിനായി സന്തോഷിന്റെ വീട്ടിൽ വ്യാജ മദ്യം സൂക്ഷിച്ചിട്ടുണ്ടെന്ന വിവരം ലഭിക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ സന്തോഷിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ വീട്ടിലെ കിടപ്പുമുറിയിൽ ചാക്കുകളിൽ സൂക്ഷിച്ചിരുന്ന 936 കുപ്പികളും കണ്ടെത്തുകയായിരുന്നു. വീട്ടിൽ നിന്ന് കണ്ടെത്തിയ 468 ലിറ്ററും പരിശോധനയ്ക്കിടെ ആദ്യം കണ്ടെത്തിയ 36 ലിറ്ററും ഉൾപ്പെടെ അകെ 504 ലിറ്റർ വ്യാജമദ്യവും ഹോളോഗ്രാം സ്റ്റിക്കറുകളും കണ്ടെത്തിയതായി എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.

