റോം : പതിനേഴുവയസുകാരിയായ വിദ്യാർത്ഥിനിക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ സ്കൂളിലെ സുരക്ഷാ ജീവനക്കാരനായ അറുപത്താറുകാരനെ അയാളുടെ ചെയ്തി തമാശയാണെന്ന് കണ്ടെത്തലോടെ കുറ്റവിമുക്തനാക്കി ഇറ്റാലിയൻ കോടതി. വിധിക്കെതിരെ സമൂഹ മാദ്ധ്യമങ്ങളിലടക്കം വ്യാപക പ്രതിഷേധമുയരുകയാണ്.
റോമിലെ ഒരു സ്കൂളിൽ 2022 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പതിനേഴുകാരി സുഹൃത്തിനൊപ്പം സ്കൂളിലെ കോണിപ്പടി കയറുന്നതിനിടെ ധരിച്ചിരുന്ന ട്രൗസർ അഴിഞ്ഞുപോകുകയും ഇത് കണ്ട സുരക്ഷാ ജീവനക്കാരനായ അന്റോണിയോ അവോള അവളുടെ ഉൾവസ്ത്രത്തിലും സ്വകാര്യഭാഗത്തും സ്പർശിക്കുകയുമായിരുന്നു. ‘ഞാൻ തമാശ കാണിച്ചതാണെന്ന് അറിയാമല്ലോ’ എന്ന് അന്റോണിയോ പറഞ്ഞുവെന്നാണ് വിദ്യാർത്ഥിനി മൊഴി നൽകിയിരിക്കുന്നത്.
അന്റോണിയോ അവോള കുറ്റം സമ്മതിച്ചെങ്കിലും താൻ അത് ഒരു ‘തമാശ’ എന്ന നിലയിലാണ് അത് ചെയ്തതെന്ന വാദത്തിൽ അയാൾ ഉറച്ചു നിന്നു. പെൺകുട്ടിയോട് ലൈംഗികാസക്തി ഇല്ലാതെയായിരുന്നു പ്രവൃത്തിയെന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഏതാനും സെക്കൻഡുകൾ മാത്രം നീണ്ടുനിന്ന പ്രവൃത്തി കുറ്റകൃത്യമായി കാണാനാകില്ലെന്നും ഇറ്റാലിയൻ കോടതി വിശദീകരിച്ചു.
ഇതോടെ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപക വിമർശനം ഉയർന്നത്. നിരവധിപ്പേർ സ്വകാര്യ ഭാഗങ്ങളിൽ സ്വയം സ്പർശിക്കുന്നതിന്റെ വിഡിയോകൾ പോസ്റ്റു ചെയ്യുകയാണ്. #10secondi എന്ന ഹാഷ്‌ടാഗും ഇപ്പോൾ ട്രെൻഡിങ്ങാവുകയാണ്