തിരുവനന്തപുരം: സംസ്ഥാനത്തെ ഹൈയർസെക്കന്ഡറി പ്രവേശത്തിലെ പ്രതിസന്ധികൾ പരിഹരിക്കപ്പെടുന്നു. പ്ലസ് വണ്ണിന് പുതുതായി 71 താത്കാലിക ബാച്ചുകള്‍ കൂടി അനുവദിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. സ്‌പെഷല്‍ സ്‌കൂളുകള്‍ ഈ മാസം എട്ടിന് തുറക്കും.
മാത്രമല്ല ഇവിടേക്ക് ഗസ്റ്റ് അധ്യാപകരെയും നിയമിക്കും. സ്കൂൾ തുറന്ന് ഒരു മാസം കഴിഞ്ഞതിനാൽ ഡിസംബർ 13 മുതൽ വിദ്യാലയങ്ങളിൽ യൂണിഫോം നിർബന്ധമാക്കുമെന്നും മന്ത്രി അറിയിച്ചു. പൊതുവിദ്യാലയങ്ങളിലെ പോലെ ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള സ്കൂളുകൾ ഈ മാസം എട്ട് മുതൽ തുറന്ന് പ്രവർത്തിക്കും. ഇവർക്കുള്ള ഹോസ്റ്റലുകളും തുറന്ന് പ്രവർത്തിക്കും. ഭിന്നശേഷി വിദ്യാർത്ഥികൾക്ക് സ്‌കൂളുകളിലേക്ക് എത്താമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം സംസ്ഥാനത്ത് കോവിഡ് വാക്സീനെടുക്കാത്ത 1707 അധ്യാപകരും അനധ്യാപകരുണ്ടെന്ന് മന്ത്രി അറിയിച്ചു. വാക്‌സിനേഷന്‍ എടുക്കാത്ത അധ്യാപകരുടേയും അനധ്യാപകരുടേയും കണക്ക് സര്‍ക്കാര്‍ പുറത്തുവിട്ടു. ഏറ്റവും കൂടുതൽ പേർ വാക്സിനെടുക്കാനുള്ളത് മലപ്പുറത്താണ്. 201 പേർ. വാക്സിൻ എടുക്കാത്ത അധ്യാപകരിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 200 പേർ. അനധ്യാപകർ 23. എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗത്തിലായി 1066 പേരും വാക്സിനെടുക്കാനുണ്ട്.
ആരോഗ്യ പ്രശ്‌നങ്ങളാല്‍ വാക്‌സിന്‍ എടുക്കാത്തവര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലാത്തവര്‍ ആഴ്ച തോറും ആര്‍ടിപിസിആര്‍ പരിശോധന ഫലം ഹാജരാക്കണം. ഇതിന് തയ്യാറാകാത്തവര്‍ വേതനമില്ലാത്ത അവധിയില്‍ പ്രവേശിക്കണം. വാക്‌സിനേഷന്‍ എടുക്കാത്ത അധ്യാപകര്‍ സാമൂഹിക പ്രതിബദ്ധതയുടെ പേരില്‍ സ്‌കൂളില്‍ വരരുതെന്നും മന്ത്രി അഭ്യര്‍ഥിച്ചു.
വാക്സിനേഷൻ എടുക്കാത്ത അയ്യായിരത്തോളം അധ്യാപകരുടെ ലിസ്റ്റാണ് ആദ്യഘട്ടത്തിൽ കിട്ടിയതെന്നു ശിവൻകുട്ടി പറഞ്ഞു. എന്നാൽ സർക്കാർ ആവശ്യപ്പെട്ടപ്പോൾ പലരും പിന്നീട് വാക്സീൻ എടുക്കാൻ തയ്യാറായി. ഇതോടെയാണ് എണ്ണം കുറഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി.