കൊച്ചി: സൈജു തങ്കച്ചൻ ലഹരി പാർട്ടി നടത്തിയ ഫ്‌ളാറ്റുകളിൽ ക്രൈംബ്രാഞ്ച് (Crime Branch) റെയ്ഡ്. കാക്കനാട് ഇന്‍ഫോപാര്‍കിന് സമീപത്തെ മൂന്ന് ഫ്ളാറ്റുകളിലാണ് അന്വേഷണസംഘം റെയ്ഡ് നടത്തിയത്. ഇതിലൊരു ഫ് ളാറ്റ് സൈജുവിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് പൊലീസ് പറഞ്ഞു. ഇൻഫോപാർക്ക് സ്റ്റേഷനിൽ സൈജുവിനെതിരെ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഡോഗ് സ്‌ക്വാഡിന്റെ അടക്കം സഹായത്തോടെ റെയ്ഡ് നടത്തിയത്. ഫ്ളാറ്റുകളില്‍ ലഹരിമരുന്നോ മറ്റോ സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ അത് കണ്ടെടുക്കാനാണ് ഡോഗ് സ്‌ക്വാഡിന്റെ സഹായം തേടിയത്. മാത്രമല്ല, ഈ ഫ്ളാറ്റുകളില്‍ ആരൊക്കെ വന്നുപോയി, ഇവരുടെ പേരുവിവരങ്ങള്‍ തുടങ്ങിയവയെല്ലാം അന്വേഷണസംഘം ശേഖരിച്ചു.
അതേസമയം കൊച്ചിയില്‍ മിസ്സ്‌കേരള ഉൾപ്പെടെ 3 പേർ മരിച്ച കേസില്‍ പ്രതിയായ സൈജു തങ്കച്ചനൊപ്പം ലഹരിപാര്‍ട്ടികളില്‍ പങ്കെടുത്ത ഏഴ് യുവതികളടക്കം 17 പേര്‍ക്കെതിരെ മയക്കുമരുന്ന് ഉപയോഗിച്ചതിന് പോലീസ് കേസെടുത്തു. ഏഴ് പൊലീസ് സ്റ്റേഷനുകളിലായി ആകെ 17 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും ഭൂരിഭാഗം പേരുടെയും മൊബൈല്‍ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ് ഉണ്ടായിരുന്നത്.