ഭീകരാക്രമണങ്ങളിൽ നടുവൊടിഞ്ഞ് പാകിസ്ഥാൻ. ഇക്കഴിഞ്ഞ ആഗസ്റ്റിൽ മാത്രം രാജ്യത്തുടനീളം 99 ഭീകരാക്രമണങ്ങളിലായി 112 പേർ മരിക്കുകയും 87 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോൺഫ്ലിക്റ്റ് ആൻഡ് സെക്യൂരിറ്റി സ്റ്റഡീസ് പുറത്തുവിട്ട പഠന റിപ്പോർട്ടിൽ പറയുന്നു മാസത്തെ അപേക്ഷിച്ച് ഓഗസ്റ്റിൽ 83 ശതമാനത്തിന്റെ വർധനവാണുണ്ടായത്. 2023 ലെ ആദ്യ എട്ട് മാസങ്ങളിൽ രാജ്യം 22 ചാവേർ ആക്രമണങ്ങൾ പാകിസ്ഥാനിൽ നടന്നു. അതിൽ 227 പേർ കൊല്ലപ്പെടുകയും 497 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ദി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
ബലൂചിസ്ഥാനും മുൻ ഫെഡറൽ അഡ്മിനിസ്‌റ്റേർഡ് ട്രൈബൽ ഏരിയയും തീവ്രവാദി ആക്രമണങ്ങൾ പതിവായ പ്രദേശങ്ങളാണെന്നും റിപ്പോർട്ടിൽ പറയുന്നു. ബലൂചിസ്ഥാനിൽ തീവ്രവാദി ആക്രമണങ്ങളിൽ 65 ശതമാനം വർധനവുണ്ടായി. പാകിസ്ഥാനിലെ ചില പ്രവിശ്യകൾ പൂർണ്ണമായും തീവ്രവാദികളുടെ പിടിയിലാണ്. ഇത്തരം പ്രദേശങ്ങളിൽ പാക് സൈന്യത്തിന് പോലും കടന്നു ചെല്ലാൻ ഇന്ന് ഭയമാണ്.
തെഹ്‍രികെ താലിബാൻ പാകിസ്ഥാനും അതിന്റെ പോഷക ഗ്രൂപ്പുകളുമാണ് ആക്രമണങ്ങൾക്കു പിന്നിൽ. ഇന്ത്യയെ തകർക്കാനായി പാക് ഭരണകൂടം നട്ടുവളർത്തിയ തീവ്രവാദി ഗ്രൂപ്പുകൾ ഇന്ന് അവർക്ക് തന്നെ ഭീഷണിയായി മാറിയിരിക്കുകയാണ്. പാകിസ്ഥാനെ ചെറു കഷണങ്ങളായി മുറിച്ചെടുത്ത് സ്വയം ഭരിക്കാനാണ് ഇന്ന് തീവ്രവാദി ഗ്രൂപ്പുകൾ ശ്രമിക്കുന്നത്. ചില പ്രവിശ്യകൾ ഇതിനോടകം അവരുടെ കൈകളിലാകുകയും ചെയ്തിട്ടുണ്ട്. ആയുധ ഇടപാടിലൂടെയും അവയവക്കച്ചവടത്തിലൂടെയും ഇവർ ധാരാളം പണം ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പാകിസ്ഥാനിൽ ജനങ്ങൾ ഒരു നേരത്തെ ആഹാരത്തിനായി ബുദ്ധിമുട്ടുകയാണ്. ചെറുപ്പക്കാരുടെ നിസഹയാവസ്ഥ മുതലെടുത്ത് തീവ്രവാദി ഗ്രൂപ്പുകൾ അവരെ റിക്രൂട്ട് ചെയ്യുന്നുണ്ട് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.