മട്ടന്നൂർ: മട്ടന്നൂർ മഹാദേവ ക്ഷേത്രം (Mattannur Mahadeva Temple) ദേവസ്വം ബോർഡ് ഏറ്റെടുത്തതിൽ പ്രതിഷേധാഗ്നി പടരുന്നു. കനത്ത പ്രതിഷേധത്തിനിടെ മട്ടന്നൂർ മഹാദേവ ക്ഷേത്രത്തിന്റെ ചുമതല ദേവസ്വം ബോർഡ് ബലംപ്രയോഗിച്ച് ഇന്നലെ ഏറ്റെടുത്തിരുന്നു. ഇതിനെതിരെ ഭക്തരുടെ വൻ രോഷമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. . എക്‌സിക്യൂട്ടീവ് ഓഫീസർ പി. ശ്രീകുമാറിന്റെ നേതൃത്വതത്തിലുള്ളവരാണ് ബലംപ്രയോഗിച്ച് ചുമതലയേറ്റെടുത്തത്. ക്ഷേത്രത്തിന് കീഴിലുള്ള ഓഡിറ്റോറിയം അടക്കമുള്ള സ്ഥാപനങ്ങൾ ഇനി ദേവസ്വം ബോർഡിന്റെ കീഴിലാകും പ്രവർത്തിക്കുക. പത്ത് വർഷത്തിൽ അധികമായി ക്ഷേത്രം ഏറ്റെടുക്കാൻ ദേവസ്വം ബോർഡ് ശ്രമിച്ച് വരികയാണ്. കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ് ക്ഷേത്രം പിടിച്ചെടുത്തത്.
എന്നാൽ ക്ഷേത്രം പിടിച്ചെടുക്കാനെത്തിയ ഉദ്യോഗസ്ഥരെയും പോലീസിനെയും പ്രതിഷേധക്കാർ തടഞ്ഞിരുന്നു. പ്രതിഷേധത്തിനിടെ ദേഹത്ത് ഒരാൾ പെട്രോളും ഒഴിച്ചു. ഇന്നലെ രാവിലെ 7.30 ഓടെയാണ് ദേവസ്വം ബോർഡ് അധികൃതർ പോലീസ് സഹായത്തോടെ ക്ഷേത്രത്തിലെത്തിയത്. ദേവസ്വം ബോർഡ് അധികൃതർ എത്തുന്നതായുള്ള വിവരത്തെ തുടർന്ന് എത്തിയ പ്രതിഷേധക്കാരെ ക്ഷേത്ര കവാടത്തിൽ വച്ചു തടയുകയായിരുന്നു. ഇതിനിടെയാണ് പെട്രോൾ ഒഴിച്ചത്. പോലീസ് ഇടപെട്ട് പെട്രോൾ കുപ്പി പിടിച്ചു വാങ്ങി പ്രതിഷേധക്കാരെ പിടിച്ചു നീക്കുകയായിരുന്നു.
ക്ഷേത്ര ഭാരവാഹികൾ ക്ഷേത്ര കവാടത്തിന്‍റെ ഗേറ്റും വാതിലും അടച്ചിട്ടതിനാൽ പൂട്ട് പൊളിച്ചാണ് അകത്ത് കയറിയത്. എക്‌സിക്യൂട്ടീവ് ഓഫീസർ ചുമതലയേറ്റതും പൂട്ട് പൊളിച്ചാണ്. ഹൈക്കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് മലബാർ ദേവസ്വം ബോർഡ് ക്ഷേത്രം ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലാക്കിയതെന്ന് അധികൃതർ അറിയിച്ചു.