ദില്ലി: 2019 ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. 11 പുരസ്‌കാരങ്ങളാണ് മലയാളത്തിന് ലഭിച്ചത്.ദില്ലി വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ആണ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്. ഇന്ത്യന്‍ സിനിമയിലെ പരമോന്നത പുരസ്‌കാരമായ ദാദാ സാഹെബ് ഫാല്‍ക്കെ രജനീകാന്ത് സ്വീകരിച്ചു.
മോഹന്‍ലാല്‍ നായകനായി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘മരക്കാര്‍ അറബികടലിന്റെ സിംഹം’ ആണ് മികച്ച ചിത്രത്തിനുള്ള പുരസ്‌കാരത്തിന് അർഹമായത്. സംവിധായകന്‍ പ്രിയദര്‍ശനും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും പുരസ്‌കാരം ഏറ്റുവാങ്ങി.
മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌കാരം ഹെലന്‍ സിനിമയുടെ സംവിധയകന്‍ മാത്തുക്കുട്ടി സേവ്യറും മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം രാഹുല്‍ റിജി നായരും ഏറ്റു വാങ്ങി.
തമിഴ്നടന്‍ ധനുഷിനും ബോളിവുഡ് നടന്‍ മനോജ് ബാജ്പെയ്ക്കുമാണ് മികച്ച നടനുള്ള രജതകമലം നേടിയത്. കങ്കണ റണൗട്ട് മികച്ച നടിക്കുള്ള പുരസ്‌കാരം ഏറ്റ് വാങ്ങി. ഹിന്ദിചിത്രമായ ബഹത്തര്‍ ഹൂരയിലൂടെ സംവിധാന മികവ് തെളിയിച്ച സഞ്ജയ് പുരന്‍ സിങ് ചൗഹാനാണ് മികച്ച സംവിധായകന്‍. സഹനടനുള്ള ദേശീയ പുരസ്‌കാരം വിജയ് സേതുപതിക്കാണ്.
സാധാരണയായി രാഷ്ട്രപതിയാണ് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്തിരുന്നത്.എന്നാൽ രണ്ടു വര്‍ഷമായി ഉപരാഷ്ട്രപതിയാണ് അവാര്‍ഡ് സമ്മാനിക്കുന്നത്. അതേസമയം നേരിട്ട് വാങ്ങാത്തവര്‍ക്ക് അവാര്‍ഡ് അയച്ചുകൊടുക്കുന്നതും അവസാനിപ്പിച്ചു. പുരസ്‌കാരം ഏറ്റുവാങ്ങാന്‍ സാധിച്ചില്ലെങ്കില്‍ ഫിലിം ഫെസ്റ്റിവല്‍ ഡയറക്ടറേറ്റിന്റെ ദില്ലി ആസ്ഥാനത്ത് നിന്ന് നേരിട്ട് കൈപ്പറ്റണം.