മുംബൈ: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ഇന്നും ജാമ്യം ലഭിച്ചില്ല. ബോംബെ ഹൈക്കോടതിയാണ് ആര്യന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത്. കേസിലെ വാദം നാളെയും കോടതിയില്‍ തുടരും.
ആര്യന്‍റെ ജാമ്യഹർജിയില്‍ ബുധനാഴ്ച ഉച്ചക്ക് 2.30നായിരിക്കും ഇനി കോടതി വാദം പുനഃരാരംഭിക്കുക. ജസ്റ്റിസ് നിതിന്‍ സാംബ്രെയയാണ് ഹർജി പരിഗണിക്കുന്നത്. മജിസ്‌ട്രേറ്റും സെഷന്‍സ് കോടതിയും ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഖാന്‍ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം തേടുന്നത്. ഒക്‌ടോബര്‍ മൂന്നിനാണ് ആര്യന്‍ ഉള്‍പ്പെടെയുള്ളവര്‍ ആഡംബര കപ്പലില്‍ നിന്ന് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ കസ്റ്റഡിയിലായത്. അതേ ദിവസം തന്നെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
എന്നാൽ അതിനുശേഷം, ആര്യന്‍ ഖാന്റെ മെഡിക്കല്‍ പരിശോധനകളൊന്നും നടത്തിയിട്ടില്ല. അതിനാല്‍ തന്നെ മയക്കുമരുന്ന് ഉപയോഗിച്ചോ ഇല്ലയോ എന്ന് അന്വേഷണ സംഘത്തിന് തെളിയിക്കാനാവില്ലെന്നും ആര്യന്‍ ഖാന്റെ അഭിഭാഷകനായ മുഗുള്‍ റോത്തഗി കോടതിയില്‍ വാദിച്ചു. നിലവിൽ ആർതർ റോഡ് ജയിലിലാണ് ആര്യനും സുഹൃത്തുക്കളും.