മുംബൈ: നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിൽ കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിന് യുഎസിന്റെ സഹായം തേടി (CBI) സിബിഐ. ഗൂഗിളിന്റെയും ഫെയ്‌സ്ബുക്കിന്റെയും ആസ്‌ഥാനം കാലിഫോർണിയ ആയതുകൊണ്ടാണ് സുശാന്തിന്റെ ഇ മെയിലിൽ നിന്നും, സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകളിൽ നിന്നും നീക്കം ചെയ്‌ത വിവരങ്ങൾക്കായി സിബിഐ അമേരിക്കയുടെ നിയമസഹായം തേടിയത്.
ആത്മഹത്യയ്ക്കു പ്രേരണയായി എന്തെങ്കിലും ഉണ്ടായിരുന്നോയെന്നറിയാനാണ് സമൂഹിക മാധ്യമങ്ങളിലെ കുറിപ്പുകളും ഇ-മെയില്‍ സന്ദേശങ്ങളും പരിശോധിക്കുന്നത്. മാനസികാരോഗ്യ പ്രശ്‌നങ്ങളാണോ ആത്മഹത്യയിലേക്ക് നയിച്ചതെന്നും അന്വേഷിക്കുന്നുണ്ട്.
സമൂഹിക മാധ്യമ അക്കൗണ്ടുകളിൽനിന്ന് സുശാന്ത് ഒഴിവാക്കിയ സന്ദേശങ്ങൾ വീണ്ടെടുക്കാനായാൽ മരണത്തിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്താനാകുമെന്നാണ് സി.ബി.ഐ.യുടെ പ്രതീക്ഷ. അക്കൗണ്ടിൽനിന്ന് ഒഴിവാക്കിയ വിവരങ്ങൾ സാധാരണഗതിയിൽ ഗൂഗിളും ഫെയ്‌സ്ബുക്കും അന്വേഷണ ഏജൻസികൾക്കു നൽകില്ല. അതിനാൽ, അമേരിക്കയുമായുള്ള നിയമസഹായ ഉടമ്പടി (എം.എൽ.എ.ടി.) പ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം വഴിയാണ് അപേക്ഷ നൽകിയതെന്ന് സി.ബി.ഐ വ്യക്തമാക്കി.