ദില്ലി : റഫാല്‍ കരാറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഒപ്പുവെക്കുന്നതിന് 10 ദിവസം മുമ്പ് തന്നെ അനില്‍ അംബാനിക്ക് ഇടപാടിനെ കുറിച്ച് അറിയാമായിരുന്നുവെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിനെതിരെ റിലയന്‍സ് ഡിഫന്‍സ് രംഗത്ത്. റഫാല്‍ കരാറിന് 10 ദിവസം മുമ്പ് എയര്‍ ബസ് അധികൃതര്‍ക്ക് അയച്ച മറ്റൊരു വിഷയവുമായി ബന്ധപ്പെട്ട ഇ.മെയില്‍ സന്ദേശമാണ് ഇന്ന് രാഹുൽ ലുറത്തു വിട്ടത്. ഇതിനു റഫാലുമായി ബന്ധമില്ലെന്ന് റിലയന്‍സ് വ്യക്തമാക്കി.
റഫാല്‍ വിമാന ഇടപാടും ഇ.മെയില്‍ സന്ദേശവും തമ്മില്‍ യാതൊരു ബന്ധവുമില്ല. എയര്‍ബസ് ഹെലികോപ്റ്ററും റിലയന്‍സും തമ്മിലുള്ള ധാരണ സംബന്ധിച്ച ചര്‍ച്ചകളാണ് നടന്നിരുന്നത്. മെയ്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായുള്ള സിവില്‍, ഡിഫന്‍സ് ഹെലികോപ്റ്റര്‍ പദ്ധതിയെ കുറിച്ചുള്ള ഇ മെയില്‍ സന്ദേശമാണ് കൈമാറിയിരുന്നതെന്നും റിലയന്‍സ് ഡിഫന്‍സ് വാര്‍ത്താകുറിപ്പിലൂടെ പറഞ്ഞു.
അനില്‍ അംബാനിയും ഫ്രഞ്ച് അധികൃതരും തമ്മിലുള്ള ഇ.മെയില്‍ സന്ദേശം കൈമാറിയെന്നായിരുന്നു രാഹുൽ ഇന്ന് പറഞ്ഞത് റഫാല്‍ കരാര്‍ പ്രഖ്യാപിക്കുന്നതിന് 10 ദിവസം മുമ്പ് അംബാനി ഫ്രഞ്ച് പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നുവെന്ന് ഇമെയില്‍ സന്ദേശം തെളിയിക്കുന്നുവെന്നാണ് രാഹുൽ ഗാന്ധിയുടെ വാദം. എയര്‍ബസ് കമ്പനിയുമായി നടത്തിയ ചര്‍ച്ചയില്‍ അംബാനി റഫാല്‍ കരാറിനെ കുറിച്ച് സംസാരിച്ചു.
ഇടപാട് സംബന്ധിച്ച വിവരങ്ങള്‍ പ്രതിരോധമന്ത്രിക്കോ വിദേശകാര്യ സെക്രട്ടറിക്കോ അറിവില്ലായിരുന്നു. ഇടപാടിനെ കുറിച്ച് പ്രതിരോധ മന്ത്രിയോ കരാറില്‍ പങ്കാളിയാകാനിരുന്ന ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡോ അറിയുന്നതിന് മുമ്പ് അനില്‍ അംബാനി അറിഞ്ഞു. ഔദ്യോഗിക രഹസ്യ വിവര നിയമം ലംഘിച്ച് പ്രധാനമന്ത്രി ഇടപാട് വിവരങ്ങള്‍ ചോര്‍ത്തി നല്‍കി. ക്രിമിനല്‍ കുറ്റമാണ് മോദി ചെയ്തതെന്നും രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു.