രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) ഓൾറൗണ്ടർമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം കയ്യടക്കി ഇന്ത്യൻ താരം രവീന്ദ്ര ജഡേജ. ഇതിന് മുമ്പ് 2017 ആഗസ്തിൽ ഒരാഴ്ച്ചക്കാലം ജഡേജ ഒന്നാം സ്ഥാനത്തിരുന്നിരുന്നു. നേരത്തെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന വെസ്റ്റിൻഡീസിന്റെ ജേസൺ ഹോൾഡറാണ് രണ്ടാമത്.
റാങ്കിങില്‍ മുന്നേറ്റം നടത്താന്‍ ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലി, വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് എന്നിവര്‍ക്കും സാധിച്ചിട്ടുണ്ട്. ബാറ്റർമാരിൽ ഇന്ത്യൻ താരം വിരാട് കോലിയാണ് ഏറ്റവും മുന്നിലുള്ള താരം. 763 റേറ്റിംഗുള്ള താരം പട്ടികയിൽ അഞ്ചാമതാണ്. രണ്ട് പോയിൻ്റ് വ്യത്യാസത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ്മ ആറാമതും 723 റേറ്റിംഗുമായി വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് 10ആം സ്ഥാനത്തുമാണ്.
മൊഹാലി ടെസ്റ്റില്‍ വിസ്‌മയ പ്രകടനം പുറത്തെടുക്കുകയായിരുന്നു രവീന്ദ്ര ജഡേജ. 228 പന്തില്‍ പുറത്താവാതെ 175* റണ്‍സ് നേടുകയും ഒമ്പത് വിക്കറ്റ് വീഴ്ത്തുകയും ചെയ്‌ത ജഡേജയായിരുന്നു മത്സരത്തിലെ താരം. രണ്ട് ഇന്നിംഗ്‌സിലുമായി 87 റണ്‍സിനാണ് ജഡേജയുടെ ഒന്‍പത് വിക്കറ്റ് പ്രകടനം.