ദില്ലി: രാജ്യത്ത് പോപ്പുലർ ഫ്രണ്ടിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള നീക്കങ്ങളുമായി കേന്ദ്രസർക്കാർ. ആഭ്യന്തര മന്ത്രാലയവും രഹസ്യാന്വേഷണ ഏജൻസികളും സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും ഈ തീരുമാനം. സംഘടനയെ കരിമ്പട്ടികയിൽ പെടുത്തുന്നതിന് ആവശ്യമായ തെളിവുകൾ നിലവിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പക്കലുണ്ട്. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനുള്ള നീക്കത്തിലാണ് കേന്ദ്രം എന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത 2021 ഏപ്രിലിൽ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. എന്നാൽ, അടുത്തയാഴ്ച തന്നെ ഇക്കാര്യത്തിൽ തീരുമാനമുണ്ടായേക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. കഴിഞ്ഞയാഴ്ച രാമനവമി ആഘോഷ സമയത്ത്, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അരങ്ങേറിയ അക്രമങ്ങളുടെയും സംഘർഷങ്ങളുടെയും പിന്നിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയാണെന്നാണ് പോലീസിന്റെ ആരോപണം.
അതേസമയം നിരവധി സംസ്ഥാനങ്ങളിൽ പോപ്പുലർ ഫ്രണ്ട് ഇതിനകം തന്നെ നിയമവിരുദ്ധമായ സംഘടനയാണ്. രാജ്യത്ത് കേന്ദ്രീകൃത വിജ്ഞാപനത്തിലൂടെ ഇത് നിരോധിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. 2006-ൽ സ്ഥാപിതമായ ഈ സംഘടനയ്‌ക്ക്, വിവിധ തരത്തിലുള്ള സാമൂഹിക വിരുദ്ധവും ദേശവിരുദ്ധവുമായ പ്രവർത്തനങ്ങളിൽ പങ്കുള്ളതായി പല റിപ്പോർട്ടുകളും ഉയർന്ന് വന്നിരുന്നു.കൂടാതെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ദേശീയ അന്വേഷണ ഏജൻസിയും പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ശുപാർശ ചെയ്യുന്ന ഇന്റലിജൻസ് റിപ്പോർട്ടുകളും ഹാജരാക്കിയിട്ടുണ്ട്. CAA വിരുദ്ധ പ്രതിഷേധങ്ങൾക്ക് ധനസഹായം നൽകിയതും പോപ്പുലർ ഫ്രണ്ടായിരുന്നു എന്നാണ് NIAയുടെ കണ്ടെത്തൽ.