തൃശൂർ: തൃശൂർ പൂരത്തിന് ഇത്തവണ കോവിഡ് നിയന്ത്രണങ്ങൾ ഇല്ലെന്ന് അറിയിച്ച് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ. മാസ്കും സാനിറ്റൈസറും അടക്കമുള്ള സ്വയം സുരക്ഷ ഉറപ്പാക്കണമെന്നും എല്ലാവർക്കും പൂരനഗരിയിലേക്ക് പ്രവേശനം അനുവദിക്കുമെന്നും എല്ലാ ചടങ്ങുകളോടും ആചാരങ്ങളോടും കൂടെ പൂരം പൂര്‍വ്വാധികം ഭംഗിയായും പ്രൗഢിയോടെയും നടത്തുമെന്നും മന്ത്രി അറിയിച്ചു. ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ, റവന്യു മന്ത്രി കെ.രാജൻ, മന്ത്രി ആർ.ബിന്ദു, മറ്റു ജനപ്രതിനിധികൾ ,ദേവസ്വം ഭാരവാഹികൾ എന്നിവർ പങ്കെടുത്ത യോഗത്തിലായിരുന്നു തീരുമാനം. .
അതേസമയം ദേവസ്വങ്ങളുടെ നിലവിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. പൂരം രണ്ടു വർഷം നടക്കാത്തതിനാൽ ദേവസ്വങ്ങൾ പ്രതിസന്ധിയിലാണെന്നും ബാരിക്കേഡ് ഉൾപ്പെടെയുള്ളവ നിർമിക്കാൻ സാമ്പത്തിക സഹായം ആവശ്യമാണെന്നും ദേവസ്വം പ്രതിനിധികൾ അറിയിച്ചു. അത് പരിഗണിക്കുമെന്നും മന്ത്രി മറുപടി നൽകി.
ഇപ്രാവശ്യം മെയ് 10നാണ് പൂരം കഴിഞ്ഞ പൂരത്തിന് തേക്കിൻക്കാട് മൈതാനിയിലേക്ക് പൂരപ്രേമികൾക്ക് പ്രവേശനമില്ലായിരുന്നു എന്നതാണ് പ്രത്യേകത. എന്തായാലും ഇത്തവണ നടക്കുന്ന 226-ാമത്തെ തൃശൂർ പൂരം മുൻകാല പ്രൗഢിയോടെയാകുമെന്നാണ് ദേവസ്വം ഉറപ്പുനൽകുന്നത്.