ശ്രീനഗർ: ജമ്മുകശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജമ്മു കശ്മീർ സന്ദർശനം പുരോഗമിക്കുന്നതിനിടെയാണ് സംഘർഷം. പുൽവാമയിലെ പഹൂ ഏരിയയിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. തുടർന്ന് ഏറ്റുമുട്ടലിൽ മൂന്ന് ലഷ്കർ-ഇ-ത്വയ്ബ ഭീകരരെ വധിച്ചതായി കശ്മീർ പോലീസ് അറിയിച്ചു.
അതേസമയം പ്രദേശത്ത് സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. ഇത് കൂടാതെ മറ്റ് രണ്ട് ഭീകരർ കൂടി സൈന്യത്തിന്റെ വലയത്തിലായിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
മാത്രമല്ല കഴിഞ്ഞ ദിവസങ്ങളിലും കശ്മീരിൽ ഭീകരരെ സൈന്യം വധിച്ചിരുന്നു. കുൽഗാമിൽ ഇന്നലെ രാത്രി വൈകിയും തുടർന്ന ഏറ്റുമുട്ടലിൽ പാക്കിസ്ഥാനിൽ നിന്നുള്ള ജയ്ഷ് ഇ മുഹമ്മദ് ഭീകരനുൾപ്പെടെ രണ്ടുപേരെയാണു വധിച്ചത്. രഹസ്യവിവരത്തെത്തുടർന്നു മിർഹാമ മേഖലയിൽ സുരക്ഷാസേന തെരച്ചിൽ നടത്തുന്നതിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. പ്രത്യാക്രമണത്തിലാണു ജയ്ഷ് ഇ മുഹമ്മദ് അംഗമായ പാക് ഭീകരനെ വധിച്ചതെന്ന് കശ്മീർ ഐജി വിജയകുമാർ അറിയിച്ചു.