ദില്ലി: ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രോൺ മേളയായ ഭാരത് ഡ്രോൺ മഹോത്സവത്തിന് ഇന്ന് തുടക്കം കുറിക്കുന്നു. രാവിലെ 10 മണിക്ക് മേള പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനംചെയ്തു. വിവിധ ഡ്രോണുകളുടെ പ്രദർശനവും സാങ്കേതിക വിദ്യകളുടെ ഉപയോഗം, തൊഴിൽ സാദ്ധ്യതകൾ എന്നിവയുമായി ബന്ധപ്പെട്ട ചർച്ചകളുമാണ് ഡ്രോൺ മേളയിലെ മുഖ്യ ആകർഷണം.
ദില്ലിയിലെ പ്രഗതി മൈതാനത്തിലാണ് ഡ്രോൺ മേള. ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയ്‌ക്കൊപ്പം മറ്റ് കേന്ദ്രമന്ത്രിമാരും, വിവിധ മേഖലകളിലെ പ്രതിനിധികളും പങ്കെടുക്കും. ഉദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രി കിസാൻ ഡ്രോൺ പൈലറ്റുമാരുമായും, സംരംഭകരുമായും സംവദിക്കും. ഡ്രോൺ പ്രദർശനവും ആസ്വദിച്ച ശേഷമാകും പ്രധാനമന്ത്രി മടങ്ങുന്നത്.
രണ്ട് ദിവസം നീണ്ടു നിൽക്കുന്ന മേളയിൽ വിദേശ പ്രതിനിധികൾ ഉൾപ്പെടെ പങ്കെടുക്കും. ഇവർക്ക് പുറമേ സർക്കാർ ഉദ്യോഗസ്ഥർ, സേനാംഗങ്ങൾ, പോലീസ്, സ്വകാര്യ- പൊതുമേഖലാ കമ്പനികൾ, ഡ്രോൺ സ്റ്റാർട്ട് അപ്പുകൾ എന്നിവരും പങ്കെടുക്കും. 70 ഓളം എക്‌സിബിഷൻ സ്റ്റാളുകളാണ് മൈതാനത്ത് ഒരുക്കിയിരിക്കുന്നത്. ഡ്രോൺ പൈലറ്റുമാർക്ക് വെർച്വൽ ആയി സർട്ടിഫിക്കേറ്റുകളും സമ്മാനിക്കും. ഇതിന് പുറമേ ഉത്പന്നങ്ങൾ പുറത്തിറക്കും. പാനൽ ചർച്ചകൾ, തദ്ദേശീയമായി നിർമ്മിച്ച ഡ്രോണുകളുടെ പ്രദർശനം എന്നിവയും ഉണ്ടായിരിക്കും. കാർഷിക മേഖലയിൽ ഉൾപ്പെടെ പ്രയോജനപ്പെടുത്തി ഡ്രോൺ സാങ്കേതിക വിദ്യയെ പരിപോഷിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഡ്രോൺ മേള.