പത്തനംതിട്ട: ശബരിമല ശ്രീകോവിലിലെ സ്വർണം പൊതിഞ്ഞ ഭാഗത്ത് ചോർച്ച പരിഹരിക്കാനുള്ള പരിശോധനകള്‍ പൂര്‍ത്തിയായി.അഗ്നികോണിൽ ചോർച്ചയുള്ള ഭാഗം കണ്ടെത്തി. സ്വർണ്ണപ്പാളികൾ ഉറപ്പിച്ച സ്വർണ്ണം പൊതിഞ്ഞ ആണികൾ ദ്രവിച്ചു പോയതാണ് ചോർച്ചക്ക് കാരണമായത്. ശ്രീകോവിൽ മേൽക്കൂരയിലെ സ്വർണ്ണ പാളികളുടെ ആണികൾ മുഴുവൻ മാറ്റും. സ്വർണ്ണപ്പാളികളിലെ വിടവ് വഴിയുള്ള ചോർച്ച തടയാൻ പശ ഉപയോഗിക്കും. ഈ മാസം 22ന് പ്രവർത്തികൾ തുടങ്ങും. ദേവസ്വം പ്രസിഡണ്ട്, തന്ത്രി, ശബരിമല സ്പെഷ്യഷൽ കമ്മീഷണർ, തിരുവാഭരണം കമ്മീഷണർ, എക്സിക്യൂട്ടീവ് ഓഫീസർ, ദേവസ്വം വിജിലൻസ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന പുരോഗമിച്ചത്. ഓണത്തിന് നട തുറക്കും മുന്‍പ് പണികള്‍ പൂര്‍ത്തിയാക്കുമെന്ന് ദേവസ്വം അറിയിച്ചു.
വിഷുമാസ പൂജകൾക്ക് നട തുറന്നപ്പോൾ തന്നെ സ്വർണ്ണം പൊതിഞ്ഞ ഭാഗത്തെ ചോര്‍ച്ചയിലൂടെ വെള്ളം കഴുക്കോലിലൂടെ ദ്വാരപാലക ശില്പങ്ങളിൽ വീഴുന്നതായാണ് കണ്ടെത്തിയതെന്നാണ് ദേവസ്വം പ്രസിഡന്റ് കെ അനന്തഗോപൻ തന്നെയാണ് രണ്ടാഴ്ച മുൻപ് പറഞ്ഞത്.
ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന കൃഷ്ണകുമാര വാര്യരാണ് മേൽക്കൂരയുടെ ചോർച്ച പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ബോർഡിനെ സമീപിച്ചത്. സ്വർണപാളികൾ പതിച്ച മേൽക്കൂര പൊളിക്കുന്നതിന് ഹൈക്കോടതിയുടെ അനുമതി തേടണമെന്ന് ഒരു മാസം മുൻപ് തിരുവാഭരണ കമ്മീഷണർ ബൈജുവും ബോർഡിന് റിപ്പോർട്ട് നൽകിയിരുന്നു.