പന്തളം: ചിങ്ങമാസപൂജകള്‍ക്കായി തുറന്ന ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്ര നട ഇന്ന് അടക്കും.ശബരിമല, മാളികപ്പുറം ക്ഷേത്രനടകളാണ് ഇന്ന് അടക്കുക. ക്ഷേത്ര മുതിര്‍ന്ന തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്രതിരുനട തുറന്ന് ദീപങ്ങള്‍ തെളിയിച്ചു. പിന്നീട് ഗണപതി, നാഗര്‍ തുടങ്ങിയ ഉപദേവതാക്ഷേത്രനടകളും തുറന്ന് വിളക്ക് തെളിയിച്ചു. ശേഷം പതിനെട്ടാംപടിക്ക് മുന്നിലായുള്ള ആഴിയില്‍ മേല്‍ശാന്തി അഗ്നിപകരുകായും ചെയ്തു.
തുടര്‍ന്ന് അയ്യപ്പഭക്തര്‍ക്ക് പതിനെട്ടാം പടികയറിയുള്ള ദര്‍ശനത്തിന് അനുമതി നൽകി. മാളികപ്പുറം മേല്‍ശാന്തി ശംഭുനമ്പൂതിരി മാളികപ്പുറം ക്ഷേത്രനട തുറന്നു. ശേഷം പതിവ് അഭിഷേകവും നെയ്യഭിഷേകവും, മഹാഗണപതിഹോമവും മറ്റ്പൂജകളും നടന്നു. ഉദയാസ്തമയപൂജ, അഷ്ടാഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ നട തുറന്നിരുന്ന 5 ദിവസങ്ങളിലും നടത്തിയിരുന്നു. മറ്റ് പൂജകള്‍ പൂര്‍ത്തിയാക്കി ഇന്ന് രാത്രി 10 മണിക്ക് ഹരിവരാസനംപാടി നട അടയ്ക്കും. ഓണനാളുകളിലെ പൂജകള്‍ക്കായി സെപ്റ്റംബര്‍ 6 ന് വൈകിട്ട് വീണ്ടും നട തുറക്കും.സെപ്റ്റംബര്‍ 10 ന് തിരുനട അടയ്ക്കും.