ഇസ്ലാമാബാദ്: ശക്തമായ മഴയിൽ മുങ്ങി പാകിസ്ഥാൻ .മരണ നിരക്ക് 1000 കടന്നു. ഇത് വരെ 33 ദശലക്ഷം ആളുകളെയാണ് മഴക്കെടുതി ബാധിച്ചത്.1456 പേർക്ക് പരിക്ക് പറ്റി.
കൃത്യമായ രൂപരേഖയുടെയും നേതൃത്വത്തിന്റെയും അഭാവം മൂലം പലയിടത്തും കുടുങ്ങി കിടക്കുന്ന ജനങ്ങളെ രക്ഷിക്കാൻ കഴിയുന്നില്ല .കൂടാതെ രക്ഷാപ്രവർത്തനത്തിന് സഹായിക്കുന്ന ഉപകരണങ്ങളുടെ ലഭ്യതക്കുറവും പ്രതികൂലമായി ബാധിച്ചു. മരണനിരക്ക് കൂടിയതോടെ പാകിസ്ഥാനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതോടെ ജനങ്ങൾ കൂടുതൽ ദുരിതത്തിലാകുകയും ചെയ്തു.
ബലൂചിസ്ഥാൻ, സിന്ധ് പ്രവിശ്യകളെയാണ് മഴ ഏറ്റവും പ്രതികൂലമായി ബാധിച്ചത്. രാജ്യത്തെ പ്രളയം നേരിടാൻ സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും അന്താരാഷ്‌ട്ര ധനസഹായത്തിനായി അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്.
നദികളിൽ പലതിലും അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയരുന്നതിനാൽ പുഴയോരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ ആളുകളെ മാറ്റിപാർപ്പിക്കാൻ മതിയായ സൗകര്യമില്ലാത്തത് രക്ഷാപ്രവർത്തകരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
പാകിസ്ഥാനിലെ ഈ പ്രളയത്തെ നേരിടാനും അതിജീവിക്കാനും ദശലക്ഷക്കണക്കിന് ഡോളറിന്റെ സഹായം കൂടിയേ തീരുയെന്നാണ് റിപ്പോർട്ടുകൾ. സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് നിത്യചിലവിൽ പല നിയന്ത്രണങ്ങളും ഏർപ്പെടുത്തിയ പാകിസ്ഥാന് ഇത് വലിയ പ്രതിസന്ധിയാകും .
ദേശീയ പാതയോരങ്ങളിൽ നിർമ്മിക്കപ്പെട്ട താത്ക്കാലിക ഷെഡ്ഡുകളിലാണ് നിലവിൽ ജനങ്ങൾ കഴിയുന്നത്.കനത്ത മഴയിൽ 220,000 വീടുകൾ തകർക്കപ്പെട്ടു. അര ദശലക്ഷത്തിലധികം വീടുകൾക്ക് കേടുപാടുകൾ പറ്റി. 3000 കിലോമീറ്റർ റോഡും 150 പാലങ്ങളും തകർന്നു,അര ദശലക്ഷം ഏക്കറിൽ കൃഷി ചെയ്ത വിളകൾ സിന്ധ് പ്രവിശ്യയിൽ മാത്രം നശിപ്പിക്കപ്പെട്ടെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. 5.7 മില്യൺ ആളുകളാണ് മതിയായ താമസസൗകര്യങ്ങളോ ഭക്ഷണമോ ഇല്ലാതെ ദുരിതത്തിലായിരിക്കുന്നത്. അപ്രതീക്ഷിതമായ കാലാവസ്ഥ ദുരന്തത്തിൽ വലയുകയാണ് പാകിസ്ഥാൻ