പത്തനംതിട്ട: യാത്രയ്ക്കിടെ മോഷണം പോയ മൊബൈൽ ഫോൺ പിടിച്ചെടുത്ത് പോലീസും ഉടമയും. പന്തളം സ്വദേശി ജയിംസാണ് ബസിനുള്ളിൽ വച്ച് മോഷണം പോയ മൊബൈൽ അതിവിദഗ്ധമായി കണ്ടെത്തിയത്. തിരുവനന്തപുരത്ത് നിന്നുളള സൂപ്പർഫാസ്റ്റ് ബസിൽ പന്തളത്തേക്ക് യാത്ര ചെയ്യുകയായിരുന്നു ജയിംസ്. പന്തളത്ത് സ്റ്റാൻഡിൽ ഇറങ്ങിയതിന് ശേഷമാണ് പഴ്സും മൊബൈൽ ഫോണും നഷ്ടപ്പെട്ട കാര്യം ജയിംസ് അറിയുന്നത്. 25,000 രൂപ വില വരുന്ന മൊബൈൽ ഫോണാണ് നഷ്ടപ്പെട്ടത്.
ഉടൻ തന്നെ മറ്റൊരു വണ്ടിയിൽ കയറി ബസിന് പിന്നാലെ ചെന്നു. തിരുവല്ല പോലീസിലും വിവരം അറിയിച്ചിരുന്നു. സൂപ്പർഫാസ്റ്റ് തിരുവല്ലയിലെ സ്റ്റാൻഡിൽ എത്തുന്നതിന് മുൻപ് തന്നെ ജയിംസും പോലീസും സ്റ്റാൻഡിൽ എത്തി. നഷ്ടപ്പെട്ട ഫോണിന്റെ ജിപിഎസ് ട്രാക്ക് ചെയ്താണ് പോലീസ് മോഷ്ടാവിനെ ബസിൽ നിന്ന് പിടികൂടിയത്. ജയിംസിന്റെ അടുത്ത് തന്നെ ആയിരുന്നു പ്രതിയായ തിരുവനന്തപുരം സ്വദേശിയായ പ്രതി സോമനും ഇരുന്നിരുന്നത്. വിശദമായ ദേഹപരിശോധനയിൽ ഇയാളുടെ അടിവസ്ത്രത്തിനുള്ളിൽ നിന്നാണ് ഫോൺ കണ്ടെത്തിയത്.
ജയിംസിന്റെ മൊബൈലിന് പുറമെ മറ്റ് രണ്ട് ഫോണുകൾ കൂടി സോമന്റെ കയ്യിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. 1800 രൂപയടങ്ങിയ പഴ്സും കണ്ടെടുത്തു. പോക്കറ്റടി കേസിൽ അകത്തായിരുന്ന സോമൻ കഴിഞ്ഞയാഴ്ചയാണ് ജാമ്യത്തിൽ ഇറങ്ങിയത്. അറസ്റ്റിലായ സോമനെ റിമാൻഡ് ചെയ്തു.

