അമരാവതി: ബലാത്സംഗ പരാതിയില്‍ പൊലീസ് കേസെടുക്കാത്തതില്‍ മനംനൊന്ത് പീഡനത്തിന് ഇരയായ പെണ്‍കുട്ടിയും അമ്മയും ജീവനൊടുക്കി. ആന്ധ്രപ്രദേശിലെ എലൂരുവിലാണ് സംഭവം നടന്നത്. പീഡന പരാതി നൽകാനെത്തിയ ഇരയെയും അമ്മയെയും എസ്ഐ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. വ്യാപക പ്രതിഷേധങ്ങള്‍ക്ക് വഴിമാറിയതോടെ എസ്ഐ അടക്കം നാല് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു.
ഏലൂരുവിലെ പേഡവേഗി സ്റ്റേഷനിൽ നീതി തേടി എത്തിയ അമ്മയും പ്രായപൂര്‍ത്തിയാകാത്ത മകളുമാണ് അപമാനം സഹിക്കവയ്യാതെ ജീവനൊടുക്കിയത്. ഇരുവരും ജീവനൊടുക്കിയതിന് പിന്നാലെ സ്റ്റേഷന്‍ ഉപരോധിച്ച് നാട്ടുകാരുടെ വലിയ പ്രതിഷേധം നടക്കുകയാണ്.
യുവാവ് പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നായിരുന്നു പരാതി. നടപടി ആവശ്യപ്പെട്ട് ഈ മാസം 12 ന് എസ്ഐക്ക് രേഖാമൂലം പരാതി നല്‍കിയെങ്കിലും പരിഗണിച്ചില്ല. പിന്നീടുള്ള ദിവസങ്ങളിലും അമ്മയും മകളും സ്റ്റേഷനിലെത്തി, നീതി തേടി എസ്ഐയെ കണ്ടു. എന്നാല്‍ അസഭ്യവര്‍ഷമായിരുന്നു മറുപടി. ഇനി സ്റ്റേഷനിലെത്തരുതെന്നും എത്തിയാല്‍ ലോക്കപ്പിലാക്കുമെന്നും എസ്ഐ ഭീഷണിപ്പെടുത്തി. പ്രതീക്ഷ നശിച്ചതോടെ അമ്മയും മകളും ബുധനാഴ്ച ആത്മഹത്യ ചെയ്യുകയായിരുന്നു.