ദില്ലി : അഴിമതി കേസിൽ ആം ആദ്മി പാർട്ടി എംഎൽഎ അമാനത്തുള്ള ഖാനെ ദില്ലി റൂസ് അവന്യൂ കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
എംഎൽഎയുടെ അഭിഭാഷക സംഘം സമർപ്പിച്ച ജാമ്യാപേക്ഷ നാളെ പരിഗണിക്കും.
ദില്ലി വഖഫ് ബോർഡിലേക്കുള്ള റിക്രൂട്ട്‌മെന്റിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് സെപ്തംബർ 16 ന് അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) ഖാനെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായതിന് ഒരു ദിവസത്തിന് ശേഷം അമാനത്തുള്ള ഖാനെ നാല് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
വെള്ളിയാഴ്ച്ച നടന്ന റെയ്ഡിൽ എംഎൽഎയുടെ വീട്ടിൽ നിന്ന് ലൈസൻസില്ലാത്ത പിസ്റ്റലും 12 ലക്ഷം രൂപയും കണ്ടെടുത്തതിനെ തുടർന്ന് അതേ ദിവസം തന്നെ ദില്ലി പോലീസ് എംഎൽഎയുടെ സഹായി ഹമീദ് അലിയെ അറസ്റ്റ് ചെയ്തു.
അമാനത്തുള്ള ഖാൻ തന്റെ വീട്ടിൽ ആയുധങ്ങളും പണവും സൂക്ഷിച്ചിട്ടുണ്ടെന്നും എല്ലാ ഇടപാടുകളും രാഷ്ട്രീയക്കാരന്റെ നിർദ്ദേശപ്രകാരമാണ് നടന്നതെന്നും ഹമീദ് അലി എസിബിയോട് പറഞ്ഞു.