തിരുവല്ല: നാടും നഗരവും യാഗശാലയാകുന്ന ചരിത്ര പ്രസിദ്ധമായ ചക്കുളത്തുകാവ് പൊങ്കാല ഡിസംബർ 07 ന്. കോവിഡ് നിയന്ത്രണങ്ങളില്ലാതെ പൂർവ്വാധികം ഭംഗിയായി വൻ ഭക്തജന പങ്കാളിത്തത്തോടെയുള്ള പൊങ്കാല മഹോത്സവത്തിന് എല്ലാവിധ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുള്ളതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. ഡിസംബർ ഏഴിന് രാവിലെ 10.30 നായിരിക്കും പണ്ടാര അടുപ്പിൽ അഗ്നി പകരുക ചടങ്ങിൽ ചെങ്ങന്നൂർ എം എൽ എ സജി ചെറിയാൻ അദ്ധ്യക്ഷനായിരിക്കും. പൊങ്കാല ഉദ്‌ഘാടനം സുരേഷ്‌ഗോപി നിർവഹിക്കും.
പ്രസിദ്ധമായ കാർത്തിക സ്തംഭത്തിൽ അഗ്നിപകരുന്ന ചടങ്ങ് പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ് നിർവ്വഹിക്കും. പൊക്കമുള്ള തൂണിൽ വാഴക്കച്ചിയും തണുങ്ങും പൊതിഞ്ഞു കെട്ടി പഴയോലകളും, ഇലഞ്ഞിത്തുപ്പും, പടക്കവും, പഴയ ഉടയാടകളും കെട്ടിത്തൂക്കി തയ്യാറാക്കുന്ന സ്തംഭമാണ് കാർത്തിക സ്തംഭം. ഇതിനെ തിന്മയുടെ പ്രതീകമായി കണക്കാക്കിയാണ് അഗ്നിപകരുന്നത്. ഡിസംബർ 7 ന് വൈകുന്നേരം നടക്കുന്ന സാംസ്ക്കാരിക സമ്മേളനം മന്ത്രി പി പ്രസാദ് ഉദ്‌ഘാടനം ചെയ്യും. എം എൽ എ തോമസ് കെ തോമസ് മുഖ്യാതിഥിയായിരിക്കും.