ഷിക്കാഗോ : കടുത്ത കോവിഡ് നിയന്ത്രണങ്ങൾ നീക്കി ചൈന. നിയന്ത്രണങ്ങൾ നീക്കിയതോടെ കേസുകളും മരണങ്ങളും വൻതോതിൽ കൂടാനിടയുണ്ടെന്നു റിപ്പോർട്ട്. യുഎസ് കേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാലുവേഷന്റെ (ഐഎച്ച്എംഇ) പ്രൊജക്‌ഷൻ റിപ്പോർട്ട് അനുസരിച്ച് 2023ൽ എത്തുമ്പോൾ 10 ലക്ഷത്തിലേറെ കോവിഡ് മരണങ്ങളുണ്ടാകുമെന്നാണു വിലയിരുത്തൽ.
ജനകീയ പ്രതിഷേധം ശക്തമായതോടെയാണ് കോവിഡ‍് നിയന്ത്രണങ്ങൾ എടുത്ത് മാറ്റാൻ ചൈന തീരുമാനിച്ചത്. കോവിഡ് വീണ്ടും പടരാൻ തുടങ്ങിയതോടെയാണു ചൈനയിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയത്. പല പ്രവിശ്യകളിലും ലോക്ഡൗൺ സമാനമായ സാഹചര്യമായിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണുയർന്നത്
അടുത്ത വർഷം ഏപ്രിൽ ഒന്നിന് കേസുകൾ പരമാവധിയിൽ എതാൻ സാധ്യത ഉണ്ടെന്നും മരണസംഖ്യ 3.22 ലക്ഷം ആകുമെന്നുമാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാലുവേഷന്റെ പ്രവചനം . ചൈനയിലെ മൂന്നിലൊന്നു ജനങ്ങൾക്കും കോവിഡ് ബാധിച്ചിട്ടുണ്ടാകാമെന്ന് ഐഎച്ച്എംഇ ഡയറക്ടർ ക്രിസ്റ്റഫർ മറെ പറഞ്ഞു. കോവിഡ് നിയന്ത്രണം മാറ്റിയശേഷം ചൈനയുടെ ആരോഗ്യവിഭാഗം ഔദ്യോഗികമായി മരണം റിപ്പോർട്ട് ചെയ്തിട്ടില്ല.അവസാനമായി മരണം രേഖപ്പെടുത്തിയിട്ടുള്ളത് ഡിസംബർ മൂന്നിനാണ്. അന്നത്തെ ആകെ മരണം 5,235 ആണ്. ചൈനയുടെ സീറോ കോവിഡ് നയം രോഗവ്യാപനത്തിന്റെ തുടക്കത്തിൽ വളരെ ഫലപ്രദമായിരുന്നെങ്കിലും ഒമിക്രോൺ വകഭേദമുണ്ടായപ്പോൾ രോഗവ്യാപനം തടയാനായില്ല.