കൊച്ചി: വരാപുഴയിൽ വീട്ടിൽ സൂക്ഷിച്ച സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ച സംഭവത്തിൽ സ്‌ഫോടനത്തിന് കാരണം വെടിമരുന്ന് തെറ്റായി കൈകാര്യം ചെയ്തതാവാമെന്ന് കൺട്രോളർ ഓഫ് എക്സ്പ്ലോസീവ് എസ്.ശരവണൻ വ്യക്തമാക്കി.നിരോധിത രാസവസ്തുക്കൾ ഉപയോഗിച്ചിരുന്നോ എന്ന് പരിശോധിക്കും. ഇതിനായി സാമ്പിൾ ശേഖരിച്ചു.അന്തരീക്ഷത്തിലെ ചൂടും അപകട കാരണമാവാം എന്നും കൺട്രോളർ ഓഫ് എക്സ്പ്ലോസീവ് പറഞ്ഞു.
ചെറിയ തോതില്‍ പടക്കം വില്‍ക്കാനുള്ള ലൈസൻസിന്‍റെ മറവില്‍ കൂടുതൽ സ്ഫോടക വസ്തുക്കൾ അപകടം നടന്ന വീട്ടിൽ സൂക്ഷിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. ഇവിടെ പടക്കം നിർമ്മിച്ചതായി പോലീസിന് നാട്ടുകാർ മൊഴി നൽകിയിട്ടുണ്ട്. പെട്ടന്ന് മഴ പെയ്തപ്പോള്‍ മുറ്റത്ത് ഉണക്കാനിട്ടിരുന്ന സ്ഫോടക വസ്തുക്കള്‍ ഒന്നിച്ച് വാരിയെടുത്ത് അകത്തേക്ക് കൊണ്ടുപോയപ്പോകവെയാണ് സ്ഫോടനം ഉണ്ടായതെന്നാണ് അപകട സമയത്ത് കെട്ടിടത്തിലുണ്ടായിരുന്ന തമിഴ്നാട്ടുകാരനായ തൊഴിലാളി അയല്‍വാസികളോട് പറഞ്ഞത്.