ദുബൈ:അറബ് ലോകം കാത്തിരുന്ന ചരിത്ര നിമിഷം പിറന്നു.സുൽത്താൻ അൽ നിയാദി എന്ന യു.എ.ഇ ബഹിരാകാശ യാത്രികൻ ഫ്ലോറിഡയിലെ കെന്നഡി ബഹിരാകാശ നിലയത്തിൽ നിന്ന് സ്പേസ് എക്‌സ് റോക്കറ്റിൽ ചരിത്രത്തിലേക്ക് പറന്നുയർന്നു.ആദ്യമായിട്ടാണ് ഒരു അറബ് രാഷ്ട്രപ്രതിനിധി ദീർഘകാല ബഹിരാകാശ യാത്രക്ക് പുറപ്പെടുന്നത്.പ്രദേശിക സമയം പുലർച്ചെ 12.34നാണ് (യു.എ.ഇ സമയം രാവിലെ 9.34) ഫാൽക്കൺ 9 റോക്കറ്റ് നിയാദി അടക്കം നാലുപേരുമായി വിക്ഷേപിച്ചത്. തിങ്കളാഴ്ച സാങ്കേതിക തകരാർ കാരണമായി അവസാന നിമിഷം വിക്ഷേപണം മാറ്റിയിരുന്നു.
നാസയുടെ മിഷൻ കമാൻഡർ സ്റ്റീഫൻ ബോവൻ, പൈലറ്റ് വാറൻ ഹോബർഗ്, റഷ്യൻ ബഹിരാകാശ യാത്രികൻ ആൻഡ്രേ ഫെഡ് യാവേവ് എന്നിവരാണ് അൽ നിയാദിക്ക് ഒപ്പമുള്ളത്. അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലെ ആറു മാസത്തെ ദൗത്യത്തിൽ 250 ഗവേഷണ പരീക്ഷണങ്ങൾ സംഘം നടത്തും. ഇവയിൽ 20 പരീക്ഷണങ്ങൾ അൽ നിയാദി തന്നെയാണ് നിർവഹിക്കുക. ദൗത്യം പ്രധാനമായും മനുഷ്യനെ വഹിച്ചുള്ള ചാന്ദ്ര യാത്രകൾക്കായി തയാറെടുക്കാൻ സഹായിക്കാനുള്ളതാണ്.