കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീ അണയ്ക്കാൻ തീവ്ര ശ്രമം തുടരുന്നു.ഒന്നര ദിവസം പിന്നിട്ടിട്ടും
പ്ലാസ്റ്റിക് മാലിന്യത്തിലെ തീ കെടാത്തതാണ് വെല്ലുവിളിയായി തുടരുന്നത്.നേവിയും ഹെലികോപ്റ്ററിലെത്തി വെള്ളം തളിച്ച് തീ അണയ്ക്കാൻ ശ്രമിക്കുന്നുണ്ട്. ഉച്ചയ്ക്ക് ശേഷവും തീ നിയന്ത്രണ വിധേയമായില്ലെങ്കിൽ വ്യോമസേനയുടെ സഹായം തേടുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ഒന്നര ദിവസത്തിന് ശേഷവും ബ്രഹ്മപുരത്തെ മാലിന്യ മലയിലെ തീ ആളിപ്പടരുകയാണ്. പ്ലാസ്റ്റിക് മാലിന്യത്തിലെ കനലുകൾ കെടാത്തതാണ് പ്രതിസന്ധി. അഗ്നിരക്ഷ സേനയ്ക്കൊപ്പം നാവിക സേനയുടെയും ബിപിസിഎല്ലിന്‍റെയും ചേർത്ത് 25 യൂണിറ്റുകൾ തീ അണയ്ക്കാൻ ബ്രഹ്മപുരത്തുണ്ട്. ഒപ്പം നാവിക സേന എഎല്‍എച്ച്, സീ കിംഗ് ഹെലികോപ്റ്ററുകളിലെത്തി വെള്ളം തളിക്കുന്നുണ്ട്. 600 ലിറ്റർ വെള്ളമാണ് ഒറ്റത്തവണ ആകാശത്ത് നിന്നൊഴിക്കുന്നത്.