തിരുവനന്തപുരം: അനന്തപുരിയെ വേദമന്ത്ര മുഖരിതമാക്കി പൗർണ്ണമിക്കാവ് പ്രപഞ്ചയാഗത്തിന് ഭക്തി സാന്ദ്രമായ തുടക്കം. ആർഷഭാരതത്തിലെ ഋഷിവര്യന്മാർ ഈശ്വരീയ ശക്തികളുടെ നിർദ്ദേശാനുസരണം ലോകകല്യാണത്തിനായി നടത്തിവന്നിരുന്ന യാഗങ്ങൾക്ക് ഈ കാലഘട്ടത്തിലും പ്രസക്തിയുണ്ടെന്ന് തെളിയിക്കുന്നതാണ് പൗർണ്ണമിക്കാവ് പ്രപഞ്ചയാഗം. ഇന്ന് രാവിലെ അരണി കടഞ്ഞ് യാഗത്തിനായി അഗ്നിപകർന്നു. ഒരു മനുഷ്യജന്മത്തിൽ അപൂർവ്വമായി മാത്രം കാണാൻ കഴിയുന്ന അപൂർവ്വ ചടങ്ങിന് ഇന്ന് പൗർണ്ണമിക്കാവ് വേദിയായി.
12008 ഇഷ്ടികകൾ കൊണ്ട് തയ്യാറാക്കിയ യാഗത്തറയിലാണ് പ്രപഞ്ചയാഗം നടക്കുന്നത്. 252 പ്രമുഖ ആചര്യന്മാരുടെ നേതൃത്വത്തിലാണ് യാഗം പുരോഗമിക്കുന്നത്. ടൺ കണക്കിന് പഞ്ച ദ്രവ്യങ്ങൾ, 1008 അമൂല്യ ഔഷധങ്ങൾ, ഏഴ് സുഗന്ധ ദ്രവ്യങ്ങൾ, ഏഴ് വർണ്ണങ്ങളിലുള്ള പട്ടുവസ്ത്രങ്ങൾ, സ്വർണ്ണം, വെള്ളി, തുടങ്ങിയവകൊണ്ടാണ് പ്രപഞ്ചയാഗം നടക്കുന്നത്. ഹിമാലയത്തിലെ തപസ്വിയും, അവധൂതനുമായ സന്യാസിശ്രേഷ്ഠൻ സ്വാമി കൈലാസപുരിയാണ് മുഖ്യ യാഗാചാര്യൻ.