ഇന്‍ഡോര്‍: മദ്ധ്യപ്രദേശിൽ ഇൻഡോറിൽ ശ്രീ ബലേശ്വർ ജുലേലാൽ ക്ഷേത്രത്തിലെ കിണറിന്‍റെ മേൽക്കൂര തകർന്നുണ്ടായ അപകടത്തിൽ മരണം 35 ആയി, ഒരാളെ ഇനിയും കണ്ടെത്താനായില്ല. ഇയാള്‍ കിണറിനടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാന്‍ തിരച്ചിൽ തുടരുകയാണ്. കഴിഞ്ഞ ദിവസം രാമനവമി ആഘോഷങ്ങൾക്കിടെയാണ് ദാരുണമായ അപകടം ഉണ്ടായത്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ആര്‍മി, എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്തുണ്ടെന്ന് കളക്ടര്‍ ടി.ഇളയരാജ അറിയിച്ചു
ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് ചൗഹാനുമായി സംസാരിച്ചെന്നും സ്ഥിതിഗതികൾ ആരാഞ്ഞെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാർ ദ്രുതഗതിയിൽ നേതൃത്വം നൽകുന്നുണ്ടെന്നും മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. മദ്ധ്യപ്രദേശ് സർക്കാർ മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.