ദില്ലി: സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജമ്മു കശ്മീർ സന്ദർശിക്കും. ജമ്മുകശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്തുമെന്ന് റിപ്പോർട്ടുകൾ. ബുധനാഴ്ച പാർലമെന്‍റ് സമ്മേളനം അവസാനിക്കും. ഇതിന് ശേഷമായിരിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി കശ്മീർ സന്ദർശനം നടത്തുക.
ഭീകരാക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോർട്ട് പരിഗണിച്ച് ജമ്മുകശ്മീര്‍ സർക്കാർ വിനോദസഞ്ചാരികളും അമർനാഥ് തീർഥാടകരും താഴ് വരയിൽ നിന്ന് അടിയന്തരമായി മാറണമെന്ന് നിർദ്ദേശിച്ചിരുന്നു. കശ്മീർ വിടണമെന്ന സർക്കാർ നിർദ്ദേശത്തെ തുടർന്ന് നൂറുകണക്കിന് വിനോദ സഞ്ചാരികളും അമർനാഥ് തീർഥാടകരുമാണ് താഴ് വരയിൽ നിന്നും പുറത്തേക്ക് കടക്കാൻ ശ്രമിക്കുന്നത്. ഇന്ത്യൻ വ്യോമസേനയുടെ വിമാനത്തിലും ആളുകളെ നാട്ടിലേക്ക് എത്തിക്കുന്നുണ്ട്.
അതേസമയം കശ്മീരിൽ ഇപ്പോൾ പ്രശ്നങ്ങളൊന്നുമില്ലെന്ന് ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക് പറഞ്ഞു. കശ്മീരിന്‍റെ പ്രത്യേക പദവി സംബന്ധിച്ച കാര്യങ്ങളൊന്നും ഇപ്പോൾ പ്രവചിക്കാൻ കഴിയില്ല. ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും ഗവര്‍ണര്‍ പറഞ്ഞു.