വനിതാ ഫുട്ബോൾ ലോകകപ്പിന് നാളെ തുടക്കമാകും. ഓസ്ട്രേലിയയും ന്യൂസീലൻഡും സംയുക്തമായാണ് ഇത്തവണത്തെ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. 10 വേദികളിലായാണ് മത്സരങ്ങൾ നടക്കുക. 8 ഗ്രൂപ്പുകളിലായി 32 ടീമുകൾ പരസ്പരം ഏറ്റുമുട്ടുക.
ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30ന് ഉദ്ഘാടന മത്സരത്തിൽ ന്യൂസീലൻഡും നോർവേയും ഏറ്റുമുട്ടും. വൈകുന്നേരം 3.30ന് ഗ്രൂപ്പ് ബിയിൽ നടക്കുന്ന അടുത്ത മത്സരത്തിൽ ഓസ്‌ട്രേലിയ അയർലൻഡിനെ നേരിടും. ഓഗസ്റ്റ് 20 ന് സിഡ്‌നിയിലെ ഒളിമ്പിക് പാർക്കിലാണ് കലാശ പോരാട്ടം നടക്കുക. 4 തവണ കിരീടം നേടിയ അമേരിക്കയാണ് നിലവിലെ ചാമ്പ്യന്മാർ.
ജർമനി, സ്വീഡൻ, ഇംഗ്ലണ്ട്, ഫ്രാൻസ്, സ്പെയിൻ എന്നീ പ്രമുഖ ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട്. പുരുഷ ഫുട്ബോളിലെ പ്രമുഖരായ ബ്രസീലിനും അർജൻ്റീനയ്ക്കും വനിതാ ലോകകപ്പിൽ ഇതുവരെയും കിരീടം നേടാൻ സാധിച്ചിട്ടില്ല എന്നതാണ് രസകരമായ വസ്തുത.