തന്റെ പുതിയ സിനിമയുടെ റിലീസിനായുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ സിനിമയുടെ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്. പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ജയിലര്‍ ആണ് രജനികാന്തിന്റേതായി വരാനിരിക്കുന്നത്. ഓഗസ്റ്റ് 11 നാണ് ജയിലർ റിലീസാകുന്നത്. ചിത്രത്തില്‍ രജനീകാന്തും തമന്നയും ഒരുമിക്കുന്ന കാവാലാ എന്ന ഗാനം ഇതിനോടകം തന്നെ വലിയ തരംഗമായി മാറിയിരിന്നു. പലരും സോഷ്യല്‍ മീഡിയയിൽ കാവലാ എന്ന് തുടങ്ങുന്ന ഗാനത്തിന് നൃത്തച്ചുവടുകളുമായി രംഗത്തെത്തുകയാണ്.
കഴിഞ്ഞ ദിവസമായിരുന്നു ജയിലറിന്റെ ഓഡിയോ ലോഞ്ച് നടന്നത്. ചടങ്ങിൽ സംസാരിക്കവെ തന്റെ പഴയ കാലത്തെക്കുറിച്ചും രജനീകാന്ത് മനസ് തുറന്നിരുന്നു. മദ്യപാല ശീലത്തെക്കുറിച്ചും രജനീകാന്ത് സംസാരിച്ചു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ് എന്നാണ് മദ്യപാനത്തെക്കുറിച്ച് പറഞ്ഞത്.തന്റെ ആരാധകരോടായി മദ്യപാനം നിയന്ത്രിക്കണമെന്നും ഉത്തരവാദിത്തത്തോടെ വേണം മദ്യപിക്കുന്നതെന്നും രജനീകാന്ത് പറഞ്ഞു. താന്‍ മദ്യത്തിന് അടിമയായിരുന്നില്ലെങ്കില്‍ തന്റെ ജീവിതത്തില്‍ ഒരുപാട് മാറ്റം ഉണ്ടായേനെ എന്നാണ് രജനീകാന്ത് പറയുന്നത്. സമൂഹത്തെ കുറേക്കൂടി നന്നായി സേവിക്കാന്‍ സാധിക്കുമായിരുന്നു. ഇപ്പോഴുള്ളതിനേക്കാള്‍ വലിയ താരപരിവേഷത്തിലേക്ക് ഉയരാന്‍ പോലും തനിക്ക് സാധിക്കുമായിരുന്നുവെന്നും രജനീകാന്ത് പറയുന്നുണ്ട്. ”എന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിരുന്നു മദ്യപാന ശീലം. മൊത്തമായും ഉപേക്ഷിക്കണം എന്നല്ല ഞാന്‍ പറയുന്നത്. വല്ലപ്പോഴും രസത്തിന് വേണ്ടി കുടിക്കാം. പക്ഷെ സ്ഥിരമായി കുടിക്കരുത്. അത് നിങ്ങളുടെ സന്തോഷവും ആരോഗ്യവും കളയും. അതോടെ ജീവിതത്തില്‍ മുഴുവന്‍ പ്രശ്‌നങ്ങളാകും. നിങ്ങളുടെ മാതാപിതാക്കളും കുടുംബവും എല്ലാവരും അതിനാല്‍ ബുദ്ധിമുട്ടും” എന്നാണ് രജനീകാന്ത് പറഞ്ഞത്. മോശം സൗഹൃദങ്ങളാണ് തന്നെ മദ്യത്തിലേക്ക് എത്തിച്ചതെന്നാണ് രജനീകാന്ത് പറയുന്നത്. താന്‍ ദിവസവും മദ്യപിക്കുകയും സിഗരറ്റ് വലിക്കുകയും മട്ടന്‍ കഴിക്കുകയും ചെയ്യുമായിരുന്നു, എനിക്കിപ്പോള്‍ 73 വയസുണ്ട്. എന്റെ ആരോഗ്യത്തിന്റെ കാരണം എന്റെ ഭാര്യയാണ്. ബസ് കണ്ടക്ടറായിരിക്കെ മോശം വ്യക്തികളുമായുള്ള സൗഹൃദം മൂലം എനിക്ക് ചില ചീത്ത സ്വഭാവങ്ങളുണ്ടായിരുന്നു. ദിവസവും രണ്ട് നേരം മട്ടന്‍ കഴിക്കും. എന്നും മദ്യപിക്കും. എത്ര സിഗരറ്റാണ് വലിച്ചിരുന്നതെന്ന് ഓര്‍മ്മയില്ല. എന്നും രാവിലെ മട്ടനും അപ്പവും ചിക്കനും വേണം. വെജിറ്റേറിയന്‍സിനെ ഇഷ്ടമായിരുന്നില്ല. ഭാര്യ ലതയാണ് സ്‌നേഹം കൊണ്ട് എന്നെ മാറ്റിയത്. സ്‌നേഹവും ശരിയായ ഡോക്ടര്‍മാരേയും കൊണ്ട് അവള്‍ എന്നെ മാറ്റി” എന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്.
അണ്ണാത്തെയാണ് രജനീകാന്തിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ബീസ്റ്റിന് ശേഷം നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയിലര്‍. വന്‍ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാലും കന്നഡ സിനിമയിലെ സൂപ്പര്‍ താരം ശിവരാജ്കുമാറും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മൂന്ന് സൂപ്പര്‍ താരങ്ങളു ഒരുമിച്ചുള്ള രംഗവും ചിത്രത്തിലുണ്ടെന്നാണ് സൂചനകള്‍.