ഇന്ത്യ-കാനഡ പ്രതിസന്ധി നിലനിൽക്കുന്നതിനിടെ കാനഡയിൽ വീണ്ടും ഒരു ഖലിസ്ഥാൻ നേതാവ് കൂടി കൊല്ലപ്പെട്ടിരിക്കുകയാണ്. സുഖ്ദൂൾ സിങ് എന്നറിയപ്പെടുന്ന സുഖ ദുനേകെ ആണ് കൊല്ലപ്പെട്ടിരിക്കുന്നത്. അതേസമയം, ഖലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജാറുടെ കൊലപാതകത്തിന് പിന്നാലെയാണ് രണ്ടാമതൊരു കൊലപാതവും കാനഡയിലുണ്ടായിരിക്കുന്നത്. ഇപ്പോഴിതാ, കാനഡയിലെ ഖലിസ്ഥാൻ ഭീകരർ ഹിന്ദുക്കളെ ലക്ഷ്യമിട്ട് പ്രവർത്തിക്കിക്കുന്നതായി ഒരു കനേഡിയൻ എംപി തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. കനേഡിയൻ എംപി ചന്ദ്ര ആര്യയാണ് ട്വിറ്ററിലൂടെ നിർണായക വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
ഭരണ കക്ഷിയായ ലിബറൽ പാർട്ടി ഓഫ് കാനഡയിലെ അംഗമാണ് ചന്ദ്ര ആര്യ. കാനഡയിൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഖലിസ്ഥാൻ അനുകൂല പരാമർശത്തിന് പിന്നാലെയാണ് കാനഡയിലെ ഹിന്ദുക്കൾ നേരിടുന്ന ഭീഷണികളെ കുറിച്ച് എംപിയുടെ വെളിപ്പെടുത്തൽ പുറത്തുവന്നിരിക്കുന്നത്. കാനഡയിലുള്ള ഹിന്ദുക്കൾ ഭാരതത്തിലേക്ക് പോകണമെന്നാവശ്യമാണ് ഭീകരർ ഉന്നയിക്കുന്നത്. ഖലിസ്ഥാൻ ഭീകരർ ഹിന്ദുക്കൾക്ക് നേരെ നിരന്തരം ഭീഷണി മുഴക്കുകയും ആക്രമം അഴിച്ചുവിടുകയും ചെയ്യുന്നതായും ചന്ദ്ര ആര്യ വ്യക്തമാക്കി. കൂടാതെ, എല്ലാ ഹിന്ദു-കനേഡിയൻ വംശജരോടും ജാഗ്രതയൊടെ ശാന്തരായിരിക്കാനും എന്തെങ്കിലും അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ ഉടൻ നിയമ നിർവ്വഹണ ഏജൻസികളെ അറിയിക്കാനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, പാർലമെന്റ് സ്ഥിതി ചെയ്യുന്ന മലയിൽ ഹിന്ദു മതത്തിന്റെ വിശുദ്ധ ചിഹ്നമായ ഓം പതാക ഉയർത്തിയതിന് പത്ത് മാസത്തിലേറെയായി തന്നെ ഖലിസ്ഥാൻ ഭീകരവാദികൾ വേട്ടയാടുകയാണെന്നും ചന്ദ്ര ആര്യ വെളിപ്പെടുത്തി.

