പുൽവാമ ഭീകരാക്രമണത്തിന് ശക്തമായ മറുപടി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയ വാക്കുകൾ സത്യമായിരിക്കുന്നു. ഇന്ന് പുലർച്ചെ, ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തിൽ പാകിസ്ഥാനിലെ പ്രധാന ഭീകര പരിശീലന കേന്ദ്രങ്ങളാണ്, ഇന്ത്യ തകർത്തത്.
സർജ്ജിക്കൽ സ്ട്രൈക്ക് പോലെ തന്നെ, ഈ ആക്രമണവും, പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ ആണെന്നതാണ് വിവരം. പ്രതിരോധ മന്ത്രി നിർമ്മല സീതാരാമനും, ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവലും പ്രധാനമന്ത്രിക്കൊപ്പം ആക്രമണ വിവരങ്ങൾ നിരീക്ഷിച്ചു.
ഇത് പാകിസ്ഥാന് അപ്രതീക്ഷിതമായ തിരിച്ചടിയാണ്. പാക് അധിനിവേശ കാശ്മീരിലെ ഭീകരരുടെ ക്യാമ്പുകൾ ഇന്ത്യ ആക്രമിക്കുമെന്ന് കരുതി അവ പാകിസ്ഥാൻ ഒഴിപ്പിച്ചിരുന്നു. എന്നാൽ, അവരുടെ പ്രതീക്ഷകളെ കടത്തിവെട്ടി, അതിർത്തി കടന്ന് പാക്കിസ്ഥാനിലെ, ഭീകര പരിശീലന കേന്ദ്രങ്ങളാണ് ഇന്ത്യൻ വ്യോമസേന ലക്ഷ്യം വച്ചത്.
12 മിറാഷ് 2000 വിമാനങ്ങൾ ഉപയോഗിച്ചാണ് ഇന്ത്യ ഈ രണ്ടാം സർജിക്കൽ സ്‌ട്രൈക്ക് നടത്തിയത്. പുലർച്ചെ 3.30നായിരുന്നു ഇന്ത്യയുടെ തിരിച്ചടി. ബലാൽകോട്ടിൽ ഇന്ത്യ ഉപയോഗിച്ചത് ‘മേക്ക് ഇൻ ഇന്ത്യ’യിൽ നാം തന്നെ വികസിപ്പിച്ച “സുദർശൻ ലേസർ” ഗൈഡഡ് ബോംബാണ് എന്നതാണ് ഏറ്റവും പുതിയ വിവരം.
ഇന്ത്യ തന്നെ നിർമ്മിച്ച അതിശക്തമായ ബോംബുകളുടേയും, മിസൈലുകളുടേയും ശ്രേണിയിൽ താരതമ്യേന ശക്തി കുറഞ്ഞ ബോംബുകളാണ് ലേസർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ‘സുദർശൻ’. അതിന്റെ നശീകരണ ശക്തി ഇതാണെങ്കിൽ ‘ബ്രഹ്മോസും’, ‘അഗ്നി’യുമടക്കമുള്ളവയുടെ പ്രഹരണ ശേഷി എന്താകുമെന്നത് പാകിസ്ഥാന്റെ ഉറക്കം കെടുത്തും.