ഗാസിയാബാദ്: സ്വാർത്ഥ താത്പര്യമുള്ള ഒരു കൂട്ടം ആളുകളുടെ സഖ്യമാണ് ഇൻഡി മുന്നണിയെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഇവർക്ക് എൻഡിഎയെയോ ബിജെപിയെയോ എതിരാടാൻ കഴിയില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയെ നേരിടാൻ പ്രതിപക്ഷ സഖ്യം വല്ലാതെ പാടുപെടുമെന്നും അദ്ദേഹം പറഞ്ഞു. ഗാസിയാബാദിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ബിജെപിയെ എതിർക്കാനും പരാജയപ്പെടുത്താനും വേണ്ടിയാണ് ഇൻഡി മുന്നണിയെന്ന പേരിൽ പ്രതിപക്ഷ കക്ഷികൾ ഒരുമിച്ച് കൂടിയിരിക്കുന്നത്. സ്വാർത്ഥ താത്പര്യമുള്ള ഒരു കൂട്ടം ആളുകളുടെ സഖ്യമാണ് ഇതെന്ന് നിസംശയം പറയാം. സ്വന്തം നേട്ടമെന്നത് മാത്രമാണ് ഇവരിൽ ഓരോരുത്തരുടേയും ലക്ഷ്യം. രാജ്യത്തിന്റെ വികസനത്തെ കുറിച്ച് പറയാതെ, അഴിമതിക്കാരായ ആളുകൾക്കെതിരെ സ്വീകരിക്കുന്ന നടപടികളെ മാത്രമാണ് ഇക്കൂട്ടർക്ക് പറയാനുള്ളത്.
ഇവർക്ക് ഒരിക്കലും എൻഡിഎയെ നേരിടാൻ കഴിയില്ല. തെരഞ്ഞെടുപ്പിൽ ജനങ്ങൾ പ്രതിപക്ഷത്തെ വിജയിപ്പിക്കും എന്നത് അവരുടെ സ്വപ്‌നം മാത്രമാണ്. രാജ്യത്തിന്റെ വികസനവും മുന്നേറ്റവും മാത്രം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന നേതാവാണ് നരേന്ദ്രമോദി. 2014ൽ അദ്ദേഹം അധികാരത്തിലെത്തിയതിന് ശേഷം ലോകവേദികളിൽ ഇന്ത്യയ്‌ക്കുള്ള പ്രാധാന്യവും യശസ്സും വർദ്ധിച്ചു.
ഇന്നത്തെ ഇന്ത്യ വളരെ ശക്തമാണ്. എന്നാൽ 2014ന് മുൻപുള്ള ഇന്ത്യ ഇതായിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കഠിനമായ പരിശ്രമത്തിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായത്. ഇന്ത്യ ഇന്ന് സംസാരിക്കുമ്പോൾ ലോകം മുഴുവൻ അതിന് കാതോർക്കുകയാണ്. രാജ്യത്തിന്റെ സ്ഥാനം ഇന്ന് വളരെ മുകളിലാണ്. ഇതിൽ നമ്മൾ എല്ലാവരും അഭിമാനിക്കണമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.