ഇറാൻ സൈന്യം പിടിച്ചെടുത്ത കണ്ടെയ്‌നർ കപ്പലിൽ ഒരു മലയാളി യുവതിയും. തൃശൂർ വെളുത്തൂർ സ്വദേശിനി ആൻ ടെസ ജോസഫ് (21) ആണ് കപ്പലിലുള്ള നാലാമത്തെ മലയാളി. ട്രൈനിങ്ങിന്റെ ഭാഗമായി 9 മാസമായി കപ്പലിൽ ജോലി ചെയ്തു വരികയായിരുന്ന ആൻ ടെസ ജോസഫ് വെള്ളിയാഴ്ച രാത്രിയാണ് വീട്ടുകാരുമായി അവസാനം സംസാരിച്ചത്. ഇന്ന് കമ്പനി അധികൃതർ കുടുംബത്തെ ബന്ധപ്പെട്ടുവെന്നും മകൾ സുരക്ഷിതയണെന്ന് അറിയിച്ചുവെന്നും യുവതിയുടെ പിതാവ് പറഞ്ഞു.
ആൻ ടെസ ജോസഫ് കോട്ടയം കൊടുങ്ങൂരിലെ പുതിയ വീട്ടിൽ താമസത്തിന് എത്താനിരിക്കയാണ് കപ്പൽ ഇറാൻ സൈന്യം പിടിച്ചെടുത്തത്. അതേസമയം മുഖ്യമന്ത്രി അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രിക്ക് അയച്ച കത്തിൽ മൂന്ന് മലയാളികൾ എന്നാണ് പറഞ്ഞിരുന്നത്. മകളുടെ കാര്യം വിട്ട് കളഞ്ഞത് മനോവിഷമം ഉണ്ടാക്കിയെന്നും എത്രയും വേഗം എല്ലാവരെയും മോചിപ്പിക്കുവാൻ സർക്കാർ ഇടപെടണമെന്നും ബിജു എബ്രഹാം പറഞ്ഞു.
ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് ലണ്ടന്‍ കേന്ദ്രമായുള്ള സൊദിയാക് മാരിടൈം എന്ന കമ്പനിയുടെ പോർച്ചുഗീസ് പതാക വഹിക്കുന്ന എംഎസ്‌സി ഏരീസ് എന്ന ചരക്ക് കപ്പൽ ഇറാൻ സേന പിടിച്ചെടുത്തത്. കപ്പലിലെ 25 ജീവനക്കാരിൽ 17 പേർ ഇന്ത്യക്കാരാണ്.ഇസ്രായേലുകാരനായ ഇയാല്‍ ഓഫറിന്റെ നേതൃത്വത്തിലുള്ള സൊദിയാക് ഗ്രൂപ്പിന്റെ ഭാഗമായുള്ള കമ്പനിയാണ് സൊദിയാക് മാരിടൈം. കപ്പലിലെ ജോലിക്കാരുടെ പട്ടികയിൽ ഇസ്രായേൽ പൗരന്മാരില്ല.