മൂന്നാം തവണയും അധികാരത്തിലേറുന്ന എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. വിദേശനേതാക്കളും രാജ്യത്തെ പ്രത്യേക ക്ഷണിതാക്കളും അടക്കം 8,000-ത്തിലധികം പേർ ചടങ്ങിൽ പങ്കെടുക്കുക. മോദിയുടെ ഹാട്രിക് വിജയത്തിന് പിന്നാലെ 50-ലേറെ രാജ്യങ്ങളാണ് അഭിനന്ദനം അറിയിച്ച് രംഗത്തെത്തിയത്. അതേസമയം, അയൽരാജ്യമായ പാകിസ്ഥാൻ ഇതൊന്നും കണ്ടില്ലെന്ന മട്ടിലാണ്. എന്തുകൊണ്ടാണ് നരേന്ദ്രമോദിയെയും ഇന്ത്യയെയും അഭിനന്ദിക്കാത്തതെന്ന ചോദ്യത്തിന് ഒഴിഞ്ഞ് മാറും വിധത്തിലുള്ള മറുപടിയാണ് പാകിസ്ഥാൻ വിദേശകാര്യ വക്താവ് മുംതാസ് സറ ബലൂച് നൽകിയത്.
ഇന്ത്യ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളുമായി സൗഹാർദ്ദവും സഹകരണവുമാണ് ആഗ്രഹിക്കുന്നതെന്നും തർക്കങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാൻ ആഗ്രഹിക്കുന്നുവെന്നും മുംതാസ് സറ പറഞ്ഞു. ഇന്ത്യയുടെ നേതാവിനെ തെരഞ്ഞെടുക്കുന്നത് അവരുടെ അവകാശമാണെന്നും അതിൽ അഭിപ്രായം പറയേണ്ട കാര്യമില്ലെന്നുമായിരുന്നു മുംതാസ് സറയുടെ മറുപടി. പുതിയ സർക്കാർ ഔദ്യോഗികമായി അധികാരമേൽക്കാത്ത സ്ഥിതിക്ക് ഇന്ത്യൻ പ്രധാനമന്ത്രിയെ ഇപ്പോൾ അഭിനന്ദിക്കുന്നത് അപക്വമായ നടപടിയാണെന്നും മുംതാസ് സറ പറഞ്ഞു.
അതേസമയം, വിജയം ഉറപ്പിച്ചത് മുതൽ ഭാരതത്തെ അഭിനന്ദിക്കാൻ ലോക രാജ്യങ്ങൾ മത്സരിക്കുകയാണ്. മൗറീഷ്യസ്, മാലദ്വീപ് , റഷ്യ, അമേരിക്ക, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങി വിവിധ രാജ്യങ്ങളിലെ തലവന്മാരാണ് മോദിയെയും ഭാരതത്തെയും അഭിനന്ദിച്ച് രംഗത്തെത്തിയത്.

