ദില്ലി: ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് 9961 കോടി രൂപ വെട്ടിച്ച് ബ്രിട്ടണിലേക്ക് കടന്ന വിവാദ വ്യവസായി വിജയ് മല്യയെ നാളെ ഇന്ത്യയിലേക്കെത്തിക്കുമെന്ന് വിവരം. മല്യയെ മുംബൈയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായാണ് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിയമനടപടികള്‍ പൂര്‍ത്തിയാക്കി പ്രത്യേക വിമാനത്തില്‍ മുംബൈയിലേക്കെത്തിച്ച് കോടതിയില്‍ ഹാജരാക്കാനാണ് ഉദ്ദേശിക്കുന്നത്. സിബിഐ,എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ മുംബൈയിലെത്തിക്കുന്ന മല്യയെ കോടതിയില്‍ ഹാജരാക്കിയ ശേഷം നടപടികള്‍ പൂര്‍ത്തിയാക്കി ആര്‍തര്‍ റോഡ് ജയിലിലേക്ക് മാറ്റും.
2016 മാര്‍ച്ച് രണ്ടിനാണ് വിവിധ ബാങ്കുകളിലായി 9961 കോടി രൂപ കിട്ടാക്കടമാക്കിയ ശേഷം വിജയ് മല്യ ബ്രിട്ടണിലേക്ക് കടന്നത്. തുടർന്ന് ഇന്ത്യയിലേക്ക് അയക്കരുതെന്ന ഹര്‍ജിയുമായി മല്യ യു കെയിലെ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ അവസാനത്തെ ഹര്‍ജിയും മെയ് 14 ന് യുകെ കോടതി തള്ളിയതോടെ ഇദ്ദേഹത്തെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാന്‍ വഴി തുറന്നു. ബ്രിട്ടണില്‍ നിന്ന് തിരികെയുള്ള യാത്രയുമായി ബന്ധപ്പെട്ട നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.