കൊച്ചി: ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ സിബിഐ. കരാറിന് പ്രത്യുപകാരമായി യൂണിടാക്ക് എംഡി സന്തോഷ് ഈപ്പൻ നൽകിയ ഐ ഫോണുകളിൽ ഒന്ന് എം ശിവശങ്കറിന് ലഭിച്ച സാഹചര്യത്തിലാണ് നടപടി. ഇത് കരാറിന്റെ ഭാഗമായുള്ള കോഴയാണെന്ന് സിബിഐക്ക് നിയമോപദേശം ലഭിച്ചു. ഈ സാഹചര്യത്തിലാണ് തീരുമാനം. 2017 ലെ സർക്കാർ നോട്ടിഫിക്കേഷൻ നമ്പർ 483 പ്രകാരം കേസെടുക്കാമെന്നാണ് സിബിഐ പറയുന്നത്.
ഐഫോൺ ഇൻവോയ്‌സ് അടക്കമുള്ള വിവരങ്ങൾ രണ്ടാഴ്ച മുൻപ് ശേഖരിച്ചു. അഴിമതി നിരോധന നിയമത്തിലെ ഏഴ് മുതൽ പതിമൂന്ന് വരെയുള്ള വകുപ്പുകളാണ് സിബിഐ ചുമത്തുന്നത്. അഴിമതി നിരോധന വകുപ്പിന്റെ വിവിധ വകുപ്പുകൾ പ്രകാരം ശിവശങ്കറിനെതിരെ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് സിബിഐയുടെ തീരുമാനം. പഴയ എഫ്‌ഐആറിനൊപ്പമായിരിക്കും പുതിയ റിപ്പോർട്ട് കൂട്ടിച്ചേർക്കുക. സന്തോഷ് ഈപ്പൻ നൽകിയ ഐഫോൺ ലഭിച്ചവരിൽ എം ശിവശങ്കറും ഉണ്ടെന്ന വിവരം ഇന്നലെ പുറത്തുവന്നിരുന്നു. ശിവശങ്കർ പതിവായി ഉപയോഗിച്ചിരുന്നത് ഈ ഫോണാണെന്ന് കോടതി രേഖകളിലും വ്യക്തമാണ്.