പത്തനംതിട്ട : രാത്രിയില്‍ സഹപാഠിയായിരുന്ന പെൺകുട്ടിയുടെ വീട്ടിലെത്തിയ പതിനാറുകാരനെ അയൽപക്കത്തെ വീട്ടിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. റാന്നി പുതുശ്ശേരി മനയില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. റാന്നി അങ്ങാടി അലങ്കാരത്തില്‍ മുഹമ്മദ് ആഷിക്കാണ് മരിച്ചത്.
റാന്നിയിലെ സ്‌കൂളില്‍ പത്താം ക്ലാസിൽ സഹപാഠിയായിരുന്ന പെൺകുട്ടിയെ ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചിട്ട് കിട്ടാതായതോടെ നേരിട്ട് കാണാനാണ് ആഷിക്ക് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. വീടിനോട് ചേര്‍ന്ന മറ്റൊരു സ്ഥലത്ത് തന്റെ സ്‌കൂട്ടർ പാർക്ക് ചെയ്ത ശേഷം നടന്നാണ് ആഷിക്ക് വീട്ടിലെത്തിയത്. ജനലില്‍ മുട്ടിവിളിച്ചപ്പോള്‍ ശബ്ദം കേട്ട് പുറത്തേക്കുവന്ന പെണ്‍കുട്ടിയുടെ മാതാവ് തന്നെ കണ്ടുവെന്ന് ഉറപ്പാക്കിയതോടെ ആഷിക്ക് സ്ഥലത്തുനിന്ന് ഓടുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
അയൽപക്കത്തെ ആള്‍താമസമില്ലാത്ത വീട്ടിലെ ഉപയോഗശൂന്യമായ കിണറ്റില്‍നിന്നാണ് ആഷിക്കിന്റെ മൃതദേഹം കണ്ടെത്തിയത്. ഇതിനുസമീപത്തുതന്നെ ആഷിക്ക് ഉപയോഗിച്ച സ്‌കൂട്ടറും കണ്ടെത്തിയിരുന്നു.
പുറത്തേക്കുപോയ ആഷിക്കിനെ കാണാതായതോടെ ഇയാൾ പെണ്‍സുഹൃത്തിനെ കാണാന്‍ പോയിരിക്കാമെന്ന് സഹോദരന്‍ സംശയം പ്രകടിപ്പിച്ചു. തുടർന്ന് ബന്ധുക്കളുടെ അന്വേഷണം പുതുശ്ശേരി മനയിലെത്തി. ഇതിനിടെ പെണ്‍കുട്ടിയുടെ വീടിന് സമീപത്തുനിന്ന് സ്‌കൂട്ടര്‍ കണ്ടെത്തിയതോടെ നടത്തിയ പരിശോധനയിലാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. ഇന്നുച്ചയ്ക്ക് പുറത്തെടുത്ത മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികൾക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ആഷിക്കിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പോലീസ് പറയുന്നത്.