Saturday, September 19, 2026

ടൂറിസം മേഖലയ്ക്ക് ഉത്തേജനം ! സംസ്ഥാനത്തെ ആദ്യ സീ പ്ലെയ്ൻ ലാൻഡ് ചെയ്തു ; ഫ്‌ളാഗ് ഓഫ് ചടങ്ങ് നാളെ

കൊച്ചി :ടൂറിസം മേഖലയ്ക്ക് കരുത്ത് പകർന്ന് സംസ്ഥാനത്തെ ആദ്യ സീ പ്ലെയ്ൻ ലാൻഡ് ചെയ്തു. വൈകുന്നേരം മൂന്നരയോടെയായിരുന്നു ബോൾഗാട്ടി കായലിൽ സീപ്ലെയിൻ ഇറങ്ങിയത്. വിമാനത്തിൻ്റെ പൈലറ്റുമാർക്ക് ബോൾഗാട്ടി പാലസിൽ സ്വീകരണമൊരുക്കും. നാളെയാണ് വിമാനത്തിന്റെ ഫ്ലാഗ് ഓഫ് ചടങ്ങ് നടക്കുക. മൂന്നാർ മാട്ടുപ്പെട്ടി ഡാമിലേക്കാകും വിമാനത്തിന്റെ ആദ്യ യാത്ര.

റീജിയണൽ കണക്ടിവിറ്റി സ്കീമിന്റെ ഭാഗമായാണ് പദ്ധതി. ആന്ധ്രപ്രദേശിലെ പ്രകാശം ബാരേജിൽ ഇന്നലെ ഉദ്ഘാടനം ചെയ്യപ്പെട്ട സീ പ്ലെയ്നാണ് കൊച്ചിയിലെത്തിയത്. ഒമ്പത് പേരെ വഹിക്കാവുന്ന മാലദ്വീപിൽ ഉപയോഗിക്കുന്നതിനു സമാനമായ വിമാനമാണിത്. ആന്ധ്രപ്രദേശിൽ നിന്ന് മൈസൂരിലെത്തി. ഒരു മണിയോടെ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ വിമാനം ഇന്ധനം നിറച്ച ശേഷം മൂന്നരയോടെ കൊച്ചി ബോൾഗാട്ടി മറീനയിൽ ലാ൯ഡ് ചെയ്യുകയായിരുന്നു. ഇന്ന് മറീനയിൽ സീപ്ലെയ്൯ പാ൪ക്ക് ചെയ്യും. നാളെ ഇടുക്കി മാട്ടുപ്പെട്ടിയിലേക്ക് പോകുന്ന സീപ്ലെയ്൯ ജലാശയത്തിലിറങ്ങും. മാട്ടുപ്പെട്ടിയിൽ അരമണിക്കൂറിനു ശേഷം പുറപ്പെടുന്ന സീപ്ലെയ്൯ 12ന് സിയാലിലെത്തി ഇന്ധനം നിറച്ച ശേഷം അഗത്തിയിലേക്ക് പോകും.

10 ന് ബോൾഗാട്ടി മറീനയിൽ പാ൪ക്ക് ചെയ്യുന്ന എയ൪ക്രാഫ്റ്റ് മറൈ൯ ഡ്രൈവിലെ മഴവിൽപാലത്തിൽ നിന്നും അബ്‍ദുൾ കലാം മാ൪ഗിൽ നിന്നും കാണാനാകും. നേവി, കൊച്ചി൯ പോ൪ട്ട് ട്രസ്റ്റ്, സിയാൽ, കെടിഡിസി, ഹൈഡ്രോഗ്രാഫിക് സ൪വേ തുടങ്ങി 15 ലധികം വിഭാഗങ്ങളാണ് സീപ്ലെയ്ന്റെ പരീക്ഷണപ്പറക്കലുമായി ബന്ധപ്പെട്ട് ക്രമീകരണങ്ങൾ ഏകോപിപ്പിക്കുന്നത്. മാട്ടുപ്പെട്ടി ഡാമിലും സുരക്ഷാ പരിശോധന പൂ൪ത്തിയായിട്ടുണ്ട്. രണ്ട് മീറ്റ൪ ആഴം (ഡ്രാഫ്റ്റ് ) മാത്രമാണ് സീപ്ലെയ്൯ ലാ൯ഡ് ചെയ്യുന്നതിനാവശ്യം. എന്നാൽ 35 മീറ്ററാണ് മാട്ടുപ്പെട്ടി ജലാശയത്തിന്റെ ആഴം. അതിനാൽ തികച്ചും സുരക്ഷിതമായിരിക്കും പറക്കൽ. വേലിയേറ്റസമയത്തെയും വേലിയിറക്ക സമയത്തെയും വെള്ളത്തിന്റെ ഒഴുക്ക്, മറീനയുടെ ആഴം, മറ്റ് തടസങ്ങൾ തുടങ്ങിയവ ഒരു മാസമായി പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തിയ ശേഷമാണ് സീപ്ലെയ്൯ ലാ൯ഡ് ചെയ്യുന്നത്. സീപ്ലെയ്ന്റെ നിയന്ത്രണം വിദേശ ക്രൂവായിരിക്കും. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അടക്കം എല്ലാ അനുമതിയും പരീക്ഷണപ്പറക്കലിന് ലഭിച്ചിരുന്നു.

Related Articles

Latest Articles