തിരുവനന്തപുരം: കാട്ടാക്കടയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് വിദ്യാർത്ഥിനി മരിച്ചു. കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ഒന്നാം വർഷ ബികോം വിദ്യാർത്ഥിനിയായ അഭന്യ(18) ആണ് മരിച്ചത്. ഇന്ന് വൈകിട്ടോടെ കെഎഎസ്ആർടിസി ബസ് സ്റ്റാന്റിൽ വച്ചായിരുന്നു അപകടം നടന്നത്.
കോളേജ് കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ എത്തിയതായിരുന്നു വിദ്യാർത്ഥിനി. ഇതിനിടയിൽ ഫോൺ വിളിക്കാനായി ഒരു ഭാഗത്തേക്ക് മാറി നിന്ന വിദ്യാർത്ഥിനിയെ വിഴിഞ്ഞം ഭാഗത്ത് നിന്നും വന്ന കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. അതേസമയം, അപ്രതീക്ഷിതമായി ബസ് മുന്നോട്ട് എടുത്തപ്പോൾ പെൺകുട്ടി ടയറിനടിയിൽ അകപ്പെടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ബസ് ഡ്രൈവർ മദ്യപിച്ചിട്ടുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിനിയെ ഉടൻതന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം, ഓഫീസിലേക്ക് ഓടി കയറിയ ഡ്രൈവറെ ഇതുവരെയും പിടികൂടാനായിട്ടില്ലെന്നും നാട്ടുകാർ പറയുന്നു.