കൽപ്പറ്റ : പഴയ ബസ് സ്റ്റാൻഡിൽ നിന്നും യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി പണം കവർന്ന കേസിൽ രണ്ട് പേർ പിടിയിൽ.കണ്ണൂർ സ്വദേശികളായ മമ്പറം കൊളാലൂർ കുളിച്ചാൽ വീട്ടിൽ നിധിൻ (33), കൂത്തുപറമ്പ് എരിവട്ടി സീമ നിവാസിൽ ദേവദാസ് (46) എന്നിവരാണ് അറസ്റ്റിലായത്.കൊടുവള്ളി സ്വദേശിയായ അബൂബക്കറിനെ തട്ടിക്കൊണ്ടുപോയി നാലു ലക്ഷം രൂപയോളം കവർന്ന കേസിലാണ് ഇരുവരും പിടിയിലായത്.
ജനുവരി 28 ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. കൊടുവള്ളിയിൽ നിന്ന് കെ എസ് ആർ ടി സി ബസിൽ കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡിൽ വന്നിറങ്ങിയ അബൂബക്കറിനെ കാറിലെത്തിയ സംഘം തട്ടികൊണ്ടുപോയി 3.92 ലക്ഷം രൂപ തട്ടിയെടുത്തശേഷം വെങ്ങപ്പള്ളിയിൽ ഇറക്കിവിട്ടെന്നാണ് പരാതി. യാത്രയ്ക്കിടെ തട്ടിക്കൊണ്ടുപോയ സംഘം സഞ്ചരിച്ച കാർ മാനന്തവാടി ഹൈസ്കൂളിന് സമീപത്ത് കെ എസ് ആർ ടി ബസിനും ക്രെയിനിനും ഇടിച്ച് അപകടവുമുണ്ടായി. അപകടത്തിന് ശേഷം കാറിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. സംഘത്തിൽ കൂടുതൽ പേരുണ്ടെന്നും ഇവർക്കായി അന്വേഷണം ഊർജിതമാക്കിയെന്നും പോലീസ് പറഞ്ഞു.