തൃശൂർ : മെഡിക്കൽ കോളേജിൽ ആത്മഹത്യക്ക് ശ്രമിച്ച് അവശനിലയിലെത്തിയ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി അധികൃതർക്ക് ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്. അത്യാസന്ന നിലയിൽ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്ത രോഗിക്കൊപ്പം വനിതാ ജീവനക്കാരിയെ അയക്കാത്തത് ആശുപത്രിയുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണെന്നാണ് വിലയിരുത്തൽ. ബന്ധുവെന്ന് അറിയിച്ചാണ് പ്രതി ദയാലാൽ സഹായിയായി നിന്ന് യുവതിയെ പീഡിപ്പിച്ചത്. അന്വേഷണ റിപ്പോർട്ട് ഡിഎംഇയ്ക്ക് കൈമാറി.
യുവതിയുടെ കേസ് ഷീറ്റിലുൾപ്പെടെ കെയർ ഓഫ് ആയി പ്രതിയുടെ പേരാണ് നൽകിയിരുന്നത്. മെഡിക്കൽ കോളജിൽ എത്തിച്ച യുവതിയെ പരിചരിച്ചത് വനിതാ ജീവനക്കാരാണ്. യുവതിയുടെ വസ്ത്രം മാറ്റിയ ശേഷമാണ് ഇയാൾ യുവതിയെ പീഡിപ്പിച്ചത്. സംഭവ സമയം യുവതി അർദ്ധബോധാവസ്ഥയിലായിരുന്നു.