കൊച്ചി: പെരുമ്പാവൂരില്‍ മൂന്നു വയസുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ഒരാള്‍ അറസ്റ്റില്‍. അസം സ്വദേശി സജാലാല്‍ ആണ് അറസ്റ്റിലായത്. കുഞ്ഞിനുനേരെ ലൈംഗിക അതിക്രമം നടന്നിട്ടുണ്ടെന്നും അമ്മയുടെ മൊഴി രേഖപ്പെടുത്തിയതായും മെഡിക്കല്‍ പരിശോധനക്കുശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും ആലുവ റൂറല്‍ എസ് പി വിവേക് കുമാര്‍ പറഞ്ഞു. പ്ലൈവുഡ് ഫാക്ടറിയുടെ പിന്‍ഭാഗത്തായി തൊഴിലാളികള്‍ക്ക് വിശ്രമിക്കാനുള്ള സ്ഥലത്ത് കൊണ്ടുപോയാണ് ക്രൂരകൃത്യം ചെയ്തതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായും എസ്.പി വിവേക് കുമാര്‍ പറഞ്ഞു.
പോക്സോ വകുപ്പ് ഉള്‍പ്പെടെ ചേര്‍ത്താണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. പെരുമ്പാവൂരില്‍ വീണ്ടും കുഞ്ഞിനുനേരെ ലൈംഗികാതിക്രമം ഉണ്ടായ സംഭവത്തില്‍ നേരത്തെ രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പെരുമ്പാവൂര്‍ കുറുപ്പുംപടി വട്ടയ്ക്കാട്ടുപടിയിൽ പ്രവർത്തിക്കുന്ന പ്ലൈവുഡ് ഫാക്ടറിയിലാണ് സംഭവം. ഇവിടെ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ മൂന്നു വയസുള്ള മകളെ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പരാതി.
കളിക്കുന്നതിനിടെയിൽ രണ്ടു പേർ കുഞ്ഞിന്‍റെ സ്വകാര്യഭാഗത്ത് ഉപദ്രവിച്ചു എന്ന് അമ്മ പോലീസിനു മൊഴി നൽകുകയായിരുന്നു. കുട്ടിയെ താലൂക്ക് ആശുപത്രിയിൽ പരിശോധനക്ക് വിധേയമാക്കി. ആശുപത്രിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കുറുപ്പുംപടി പോലീസ് കേസെടുത്തത്. ബലാത്സംഗ കുറ്റവും, പോക്‌സോയും ചേർത്താണ് പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.