രാജസ്ഥാനിലെ ജോധ്പുരില്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമയായ സ്ത്രീയെ കൊന്ന് കുഴിച്ചിട്ട കേസിലെ മുഖ്യപ്രതി ഗുലാമുദ്ദീൻ ഫാറൂഖിയെ പോലീസ് പിടികൂടി. കൊലപാതകം നടന്ന് ഒൻപതാം ദിവസമാണ് മുംബൈയിൽ നിന്ന് ഇയാൾ പിടിയിലായത്. ജോധ്പുര്‍ സ്വദേശിയായ അനിത ചൗധരി(50)യാണ് കൊല്ലപ്പെട്ടത്. അനിത ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിക്കാനാണ് കൊല നടത്തിയതെന്നാണ് പ്രതി പോലീസിന് നൽകിയ മൊഴി. അനിതയെ കൊലപ്പെടുത്തിയ ശേഷം സ്വർണാഭരണങ്ങളെല്ലാം കവർന്നു. പിന്നീട് മൃതദേഹം വെട്ടിനുറുക്കി കഷ്ണങ്ങളാക്കി തന്‍റെ വീടിനടുത്ത് 10 അടിയോളം താഴ്ചയിൽ കുഴികുത്തി കുഴിച്ചിട്ടുവെന്ന് പ്രതി പോലീസിനോട് പറഞ്ഞു
ഇക്കഴിഞ്ഞ 27നാണ് ജോധ്പുരില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന അനിത ചൗധരിയെ കാണാതാകുന്നത്. സംഭവദിവസം ഉച്ചയ്ക്ക് രണ്ടരയോടെ ഇവർ പാര്‍ലര്‍ അടച്ച് വീട്ടിലേക്ക് തിരിച്ചുവെങ്കിലും രാത്രി വൈകിയിട്ടും വീട്ടിലെത്തിയില്ല. തുടർന്ന് ഭര്‍ത്താവ് മന്‍മോഹന്‍ ചൗധരി പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് അനിതയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് അന്വേഷണം ഗുലാമുദ്ദീൻ ഫാറൂഖിയിലെത്തുന്നത്.
പോലീസ് സംഘം ഗുലാമുദ്ദീൻ ഫാറൂഖിയുടെ വീട്ടിലെത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. തുടര്‍ന്ന് ഇയാളുടെ ഭാര്യയെ ചോദ്യംചെയ്തതോടെയാണ് അനിതയെ കൊലപ്പെടുത്തി മൃതദേഹം വീടിന് പിറകില്‍ കുഴിച്ചിട്ടതായി ഇവര്‍ മൊഴി നല്‍കിയത്. പോലീസ് നടത്തിയ പരിശോധനയില്‍ ആറു കഷണങ്ങളാക്കി വെട്ടിനുറുക്കിയനിലയിലാണ് മൃതദേഹം കണ്ടെടുത്തത്. തുടർന്ന് ഗുലാമുദ്ദീന്‍റെ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. അനിതയെ കൊലപ്പെടുത്തിയ ശേഷം ഗുലാമുദ്ദീൻ ട്രെയിനിൽ മുംബൈയിലേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചു. തെക്കൻ മുംബൈയിൽ പ്രതി ഒളിച്ചിരിക്കുന്ന സ്ഥലത്തെത്തിയ രാജസ്ഥാൻ പൊലീസ് മുംബൈ പൊലീസിന്‍റെ സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു.

