Wednesday, May 15, 2024
spot_img

നിരപരാധികളായ അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും കൊന്നൊടുക്കിയ പാകിസ്ഥാന്റെ പ്രാകൃതമായ ആക്രമണത്തിൽ തളരാതെ ബംഗ്ലാദേശ് അതുല്യമായ പോരാട്ടവീര്യം പുറത്തെടുത്ത ദിനം; സ്വത്വം കാക്കാനും സ്വാതന്ത്രവായു ശ്വസിക്കാനും നടത്തിയ യുദ്ധപ്രഖ്യാപനമായി ബംഗ്ലാദേശ് വിമോചന ദിനം

കിഴക്കൻ പാകിസ്ഥാനിലെ ജനങ്ങളെ പാക് ഭരണകൂടം അവഗണിക്കുക മാത്രമല്ല അവരുടെ സ്വത്വത്തെ ഇല്ലായ്‌മ ചെയ്യാനുള്ള ശ്രമങ്ങളും തുടങ്ങിയതോടെയാണ് ബംഗ്ലാദേശിന്റെ വിമോചനം എന്ന വികാരത്തിന് തിരികൊളുത്തപ്പെട്ടത്. ഇസ്ലാമിക രാഷ്ട്രമെന്ന സങ്കൽപ്പത്തിൽ വെള്ളം ചേർക്കാൻ പാക് ഭരണകൂടം തയ്യാറായിരുന്നില്ല. ബംഗ്ളാ ഭാഷയും അവരുടെ തനത് സംസ്കാരത്തെയും പാകിസ്ഥാൻ തിരസ്കരിച്ചു. ഇത് കിഴക്കൻ പാകിസ്ഥാനിലെ ജനങ്ങളുടെ സ്വാതന്ത്ര്യദാഹം കൂട്ടി. 1971 മാർച്ച് 25 ന് പാക് സൈന്യം നടത്തിയ ധാക്ക കൂട്ടക്കൊല ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിലേക്ക് നയിച്ചു.

1971 മാർച്ച് 25 രാത്രിയാണ് പാകിസ്ഥാൻ സൈന്യം ധാക്ക സർവ്വകലാശാല ആക്രമിച്ചത്. പതിനെട്ടാം പഞ്ചാബി റെജിമെന്റ്, 22 ആം പഷ്തൂൺ റെജിമെന്റ്, 32 ആം പഞ്ചാബി റെജിമെന്റ് എന്നിവ കൂടാതേ നിരവധി ബറ്റാലിയനുകളും സൈനിക നടപടിയിൽ പങ്കെടുത്തു. ടാങ്കുകളും, യന്ത്രവത്കൃത തോക്കുകളും, റോക്കറ്റ് ലോഞ്ചറുകളുമൊക്കെയായി ഇവർ ധാക്ക സർവ്വകലാശാലയെ മൂന്നു ഭാഗത്തു നിന്നും വളഞ്ഞു. അദ്ധ്യാപകരും വിദ്യാർത്ഥികളുമായി മുന്നൂറിലധികം പേർ കൊല്ലപ്പെട്ടതോടെ മാർച്ച് 26 നു അവാമി ലീഗ് നേതാവ്, ഷെയ്ഖ് മുജീബുർ റഹ്‌മാൻ സ്വതന്ത്ര ബംഗ്ലാദേശ് നിലവിൽ വന്നതായി പ്രഖ്യാപിച്ചു. പാകിസ്ഥാന്റെ അധികാരം തിരികെപിടിക്കാൻ പാക് ഭരണകൂടവും തീരുമാനിച്ചതോടെ, യുദ്ധം പൊട്ടിപ്പുറപ്പെട്ടു.

ബംഗ്ലാദേശിനെ സംബന്ധിച്ചിടത്തോളം മാർച്ച് 26 ഒരു സ്വാതന്ത്ര്യ പ്രഖ്യാപന ദിനമായിരുന്നു. ഒൻപത് മാസം നീണ്ട സായുധ പോരാട്ടത്തിന് ശേഷമായിരുന്നു പാക് സൈന്യം പരാജയം സമ്മതിക്കുകയും ഡിസംബർ 16 ന് ആയുധം വച്ച് കീഴടങ്ങുകയും ചെയ്തത്. ഈ ദിവസം വിജയ ദിവസമായി ആഘോഷിക്കുന്നു. ബംഗ്ലാദേശിന്റെ വിമോചനത്തിന് മുഖ്യ പങ്കുവഹിച്ച രാജ്യമായിരുന്നു ഭാരതം. ഇന്ത്യയുടെ സൈനിക ഇടപെടലുകളാണ് പിന്തിരിഞ്ഞോടാൻ പാക് പടയെ പ്രേരിപ്പിച്ചത്. 1971 മാർച്ച് മുതൽ തന്നെ കിഴക്കൻ പാകിസ്ഥാനിലെ സ്ഥിതിഗതികൾ നിരീക്ഷിച്ച ഇന്ത്യ എന്തിനും തയ്യാറായിരുന്നു.ബംഗ്ലാദേശ് സ്വാതന്ത്ര്യത്തിന് ഇന്ത്യ നൽകിയ പിന്തുണയിൽ പ്രകോപിതരായി ഡിസംബർ 3 ന് പാകിസ്ഥാൻ ഇന്ത്യയ്ക്ക് നേരെ നടത്തിയ വ്യോമാക്രമണത്തോടെ ഇന്ത്യൻ സൈന്യം കളത്തിലിറങ്ങി. പാക് സാഹസത്തിന് തക്കതായ മറുപടി നൽകി മുന്നേറിയ ഇന്ത്യൻ സൈന്യത്തിന് മുന്നിൽ പിടിച്ചു നിൽക്കാനാകാതെ പാകിസ്ഥാൻ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട തോൽവി വഴങ്ങി ആയുധംവച്ച് കീഴടങ്ങി. ബംഗ്ലാദേശിൽ സ്വാതന്ത്ര്യത്തിന്റെ ശീതക്കാറ്റ് വീശി.

Related Articles

Latest Articles